Thursday, February 12, 2026
HomeAmericaകാനഡയ്ക്ക് മേൽ ഏർപ്പെടുത്തിയ 25% ഇറക്കുമതി തീരുവ റദ്ദാക്കാൻ പ്രമേയം പാസാക്കി യുഎസ് പ്രതിനിധി സഭ

കാനഡയ്ക്ക് മേൽ ഏർപ്പെടുത്തിയ 25% ഇറക്കുമതി തീരുവ റദ്ദാക്കാൻ പ്രമേയം പാസാക്കി യുഎസ് പ്രതിനിധി സഭ

വാഷിംഗ്ടൺ : യുഎസ് പ്രസിഡൻ്റായി ചുമതലയേറ്റ ശേഷം ഡോണൾഡ് ട്രംപ് കാനഡയ്ക്ക് മേൽ ഏർപ്പെടുത്തിയ 25% ഇറക്കുമതി തീരുവ റദ്ദാക്കാൻ യുഎസ് പ്രതിനിധി സഭ വോട്ട് ചെയ്തു. റിപ്പബ്ലിക്കൻ പാർട്ടിക്കും ഡെമോക്രാറ്റിക് പാർട്ടിക്കും സ്വാധീനമുള്ള സഭയിൽ വലിയ ഭൂരിപക്ഷത്തോടെയാണ് ഈ പ്രമേയം പാസായത്. 211-നെതിരെ 219 വോട്ടുകൾക്കാണ് പ്രമേയം പാസായത്, ഇതിൽ ആറ് റിപ്പബ്ലിക്കൻ ജനപ്രതിനിധികൾ ഡെമോക്രാറ്റുകൾക്കൊപ്പം ചേർന്ന് വോട്ട് ചെയ്തു. ട്രംപിൻ്റെ സ്വന്തം പാർട്ടിയിലെ പല അംഗങ്ങളും കാനഡയുമായുള്ള വ്യാപാര ബന്ധം വഷളാകുന്നത് തടയാൻ തീരുവ പിൻവലിക്കുന്നതിനെ അനുകൂലിച്ചു എന്നതാണ് ശ്രദ്ധേയം.

കാനഡയിൽ നിന്നുള്ള മയക്കുമരുന്ന് കടത്തും അനധികൃത കുടിയേറ്റവും തടയാൻ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് ട്രംപ് തീരുവ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇത് അമേരിക്കയിലെ ഉപഭോക്താക്കൾക്ക് വിലക്കയറ്റത്തിന് കാരണമാകുമെന്ന് വിലയിരുത്തിയാണ് ഹൗസ് അംഗങ്ങളുടെ നിർണായക നീക്കം.സഭ പാസാക്കിയ ഈ ബിൽ ഇനി സെനറ്റിലേക്ക് പോകും. അവിടെയും പാസായാൽ മാത്രമേ തീരുമാനം അന്തിമമാകൂ. എന്നാൽ ട്രംപ് ഈ നിയമത്തിൽ ഒപ്പുവെക്കാൻ ഒട്ടും സാധ്യതയില്ല. തൻ്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന നിലപാടിലാണ് ട്രംപ് ഇപ്പോഴും. വീണ്ടും അധികാരത്തിൽ വന്നതുമുതൽ ട്രംപ് കാനഡയ്ക്ക് മേൽ നിരവധി തീരുവകൾ ചുമത്തിയിട്ടുണ്ട്. ചൈനയുമായുള്ള വ്യാപാര കരാറിന് കാനഡ മുതിരുന്നതിനെതിരെ 100% ഇറക്കുമതി നികുതി ചുമത്തുമെന്ന് അദ്ദേഹം അടുത്തിടെ ഭീഷണിപ്പെടുത്തിയിരുന്നു.

അതേസമയം, സഭയിൽ വോട്ടെടുപ്പ് നടക്കുന്നതിനിടെ ട്രംപ് തന്റെ സോഷ്യൽ മീഡിയയിൽ പ്രതികരണവുമായി എത്തിയിരുന്നു. “സഭയിലോ സെനറ്റിലോ ഉള്ള ഏതൊരു റിപ്പബ്ലിക്കൻ അംഗവും തീരുവകൾക്കെതിരെ വോട്ട് ചെയ്താൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അതിൻ്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരും. തീരുവകൾ നമുക്ക് സാമ്പത്തികവും ദേശീയവുമായ സുരക്ഷ നൽകിയിട്ടുണ്ട്, ആ പദവി നശിപ്പിക്കാൻ ഒരു റിപ്പബ്ലിക്കനും കാരണമാകരുത്.”- ട്രംപ് കുറിച്ചു

ട്രംപിൻ്റെ സഖ്യകക്ഷിയായ ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ ഈ വിഷയത്തിലുള്ള ചർച്ചകൾ തടയാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. ഡെമോക്രാറ്റ് അംഗമായ ഗ്രിഗറി മീക്സ് ആണ് ഈ പ്രമേയം അവതരിപ്പിച്ചത്. ട്രംപ് തീരുവകളെ സഖ്യകക്ഷികൾക്കെതിരെയുള്ള ആയുധമാക്കുകയാണെന്നും ഇത് ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. “ഈ തീരുവകൾ കാനഡയുമായുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കുകയും അവരെ ചൈനയോട് അടുപ്പിക്കുകയും ചെയ്തു എന്ന് മാത്രമല്ല, നമ്മുടെ നാട്ടിലെ വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്തു,” അദ്ദേഹം കൂട്ടിച്ചേർത്തു. തീരുവകൾക്കെതിരെ വോട്ട് ചെയ്ത ആറ് റിപ്പബ്ലിക്കൻമാരിൽ ഒരാളായ നെബ്രാസ്കയിൽ നിന്നുള്ള ഡോൺ ബേക്കൺ പറഞ്ഞത്, തീരുവകൾ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ച് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നതെന്നും ഇത് അമേരിക്കൻ ഉപഭോക്താക്കളും കർഷകരും നൽകേണ്ടി വരുന്ന വലിയൊരു നികുതിയാണെന്നുമാണ്.

ഇതിനിടയിൽ, തീരുവകൾ ചുമത്താനുള്ള പ്രസിഡൻ്റിൻ്റെ നിയമപരമായ അധികാരത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള കേസിൽ യുഎസ് സുപ്രീം കോടതി ഉടൻ വിധി പറയും. കാനഡയ്ക്ക് മേലുള്ള തീരുവകൾക്കെതിരെയുള്ള ഈ പ്രമേയം ഒരു തുടക്കം മാത്രമാണെന്നും മെക്സിക്കോ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾക്കെതിരെയുള്ള ട്രംപിൻ്റെ വ്യാപാര നടപടികൾക്കെതിരെയും പ്രമേയങ്ങൾ കൊണ്ടുവരുമെന്നും മീക്സ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments