ന്യൂഡൽഹി : ആഫ്രിക്കയിലെ ദ്വീപ് രാജ്യമായ മഡഗാസ്കറിൽ വീശിയടിച്ച ‘ഗെസാനി’ ചുഴലിക്കാറ്റിലും മഴയിലും പെട്ട് ഇതുവരെ മരിച്ചവരുടെ എണ്ണം 31 ആയി. ഇതിൽ 29 മരണങ്ങളും നടന്നത് രാജ്യത്തെ പ്രധാന തുറമുഖ നഗരമായ തോമാസിനയിലാണ്.
മണിക്കൂറിൽ 195 കിലോമീറ്ററിലധികം വേഗതയിൽ വീശിയടിച്ച കാറ്റിൽ തോമാസിന നഗരത്തിലെ ഏതാണ്ട് 75% അടിസ്ഥാന സൗകര്യങ്ങളും തകർന്നു. നൂറുകണക്കിന് വീടുകൾ തകരുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്. ഏകദേശം 2,740-ലധികം ആളുകളെ മുൻകരുതലായി മാറ്റിപ്പാർപ്പിച്ചു. നഗരത്തിൽ വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചിരിക്കുകയാണ്.
കനത്ത പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പലയിടത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബിബിസി റിപ്പോർട്ട് പ്രകാരം സൈന്യത്തിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.മഡഗാസ്കറിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഉണ്ടാകുന്ന രണ്ടാമത്തെ ശക്തമായ ചുഴലിക്കാറ്റാണിത്. 10 ദിവസങ്ങൾക്ക് മുൻപ് ഉണ്ടായ ‘ഫിറ്റിയ’ ചുഴലിക്കാറ്റിൽ 14 പേർ കൊല്ലപ്പെട്ടിരുന്നു.

