ദില്ലി: ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതിയും പ്രളയവും രൂക്ഷമാകുന്നു. അസമിൽ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 78 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3 പേർക്ക് കൂടി ജീവൻ നഷ്ടമായതോടെയാണ് മരണസംഖ്യ ഉയർന്നത്. ഏഴ് ജില്ലകളിലായി മൂന്ന് ലക്ഷത്തിലധികം പേരെ പ്രളയം ബാധിച്ചു . ദുരന്ത ബാധിത പ്രദേശങ്ങളിൽ എൻ ഡി ആർ എഫ്, എസ് ഡി ആർ എഫ്, സൈന്യം എന്നിവരുടെ നേതൃത്വത്തിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾ തുടരുകയാണ്. ഒഡിഷയിലും മഴക്കെടുതി രൂക്ഷമാണ്. മുപ്പത്തി അയ്യായിരത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുമായി മാറ്റി. അതേസമയം ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ കേദാർനാഥ് യാത്ര കടന്നുപോകുന്ന ഗൗരികുണ്ഡ് ഗേറ്റിന് സമീപം മണ്ണിടിച്ചിലുണ്ടായി. ഇതോടെ കേദാർനാഥ് യാത്ര താൽക്കാലികമായി നിർത്തിവച്ചു. മേഖലയിൽ നിന്ന് മണ്ണ് നീക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

