തിരുവനന്തപുരം : പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വി ഡി സതീശന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയത് അസാധാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എംഎൽഎ എന്ന നിലയിൽ വി ഡി സതീശൻ വിദേശയാത്ര നടത്തുന്നതിന് നിയമസഭ സെക്രട്ടറിയേറ്റിൽനിന്ന് അനുമതി വാങ്ങിയിട്ടില്ല. ആഭ്യന്തര വകുപ്പിൻ്റെ അനുമതിയും കിട്ടിയിട്ടില്ലെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വി ഡി സതീശൻ ഫണ്ട് ചോദിക്കുന്ന വീഡിയോ എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിനിടെ പ്രദർശിപ്പിച്ചു.
വിദേശത്ത് പോയി ഫണ്ട് അഭ്യർത്ഥിക്കാൻ നിയമം അനുവദിക്കുന്നില്ല. പ്രളയസമയത്ത് മന്ത്രിമാർ വിദേശത്ത് പോയി വിദേശമലയാളികളിൽനിന്ന് ഫണ്ട് ശേഖരിക്കാൻ പോലും കേന്ദ്രം അനുവദിച്ചിട്ടില്ല. ഫണ്ട് വാങ്ങാൻ നിയമമുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്നാണ് മറുപടി. ഫണ്ട് ചോദിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
യുകെ സന്ദർശനത്തിനിടെ ആളുകളെ വിളിച്ചുകൂട്ടി ഓരോരുത്തരും 500 പൗണ്ടെങ്കിലും നൽകണമെന്ന് വി ഡി സതീശൻ അഭ്യർത്ഥിച്ചു. ആരുടെ ഒക്കെ സഹായം കിട്ടി, എത്ര ഫണ്ട് വാങ്ങി എന്നതിലൊക്കെ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.

