വാഷിങ്ടൻ : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും ശാഠ്യക്കാരാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വ്ലാഡിമിർ പുട്ടിൻ ശാഠ്യക്കാരനാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ട്രംപിന്റെ മറുപടി. വെടിനിർത്തൽ ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ യുക്രെയ്നിൽ റഷ്യ നടത്തിയ ബോംബാക്രമണം തനിക്ക് ആശ്ചര്യവും നിരാശയുമാണ് നൽകിയതെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ഇസ്തംബൂളിൽ നടത്താൻ ആലോചിക്കുന്ന വെടിനിർത്തൽ ചർച്ചയിൽ റഷ്യയും യുക്രെയ്നും ശക്തമായ പ്രതിനിധി സംഘത്തെ അയക്കേണ്ടത് പ്രധാനമാണെന്ന് തുർക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാൻ പറഞ്ഞു. സമാധാനം പുനസ്ഥാപിക്കാൻ വെടിനിർത്തൽ ആവശ്യമാണെന്ന് തയ്യിപ് എർദൊഗാനുമായുള്ള ഫോൺ സംഭാഷണത്തിൽ വൊളോഡിമിർ സെലെൻസ്കി വ്യക്തമാക്കി. ജനങ്ങളെ കൊല്ലുന്നത് അവസാനിക്കണം. ഇസ്തംബൂളിൽ നടക്കുന്ന ചർച്ച ശൂന്യമാകരുത് എന്ന് താനും എർദൊഗാനും അംഗീകരിച്ചെന്നും റഷ്യ, യുക്രെയ്ൻ, തുർക്കി, യുഎസ് എന്നീ രാജ്യങ്ങളുടെ നേതാക്കളെ ഉൾപ്പെടുത്തി കൂടിക്കാഴ്ച നടത്തുന്നതു ചർച്ചയായെന്നുംം അദ്ദേഹം പറഞ്ഞു.