ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ശതകോടീശ്വരൻ ഇലോൺ മസ്കും ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു. ട്രംപിന്‍റെ തെരഞ്ഞെടുപ്പ് വിജയത്തിനായി ഏറ്റവും വിയർപ്പൊഴുക്കിയവരിലും പണമൊഴുക്കിയവരിലും മസ്ക് ഏറെ മുന്നിലാണ്. അതുകൊണ്ടുതന്നെ രണ്ടാം വട്ടം അധികാരാത്തിലേറിയപ്പോൾ തന്‍റെ ക്യാബിനറ്റിലെ വിശേഷ പദവി നൽകിയാണ് മസ്കിനെ ട്രംപ് ആനിയിച്ചത്. എന്നാൽ ട്രംപ് ഭരണകൂടത്തിലെ നിർണായക ഘടകമായിരുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫീഷ്യന്‍സി എന്ന ഡോജിന്‍റെ തലപ്പത്ത് നിന്നും മസ്ക് പടിയിറങ്ങിയതോടെ ആ ബന്ധത്തിലെ വിള്ളലുകളാണ് പുറത്തേക്ക് വരുന്നത്. ഡോജിന്‍റെ തലപ്പത്ത് നിന്നും പടിയിറങ്ങിയ മസ്കിന്‍റെ പ്രവർത്തനെ ട്രംപ് പുകഴ്ത്തിയിരുന്നു. എന്നാൽ അതിവേഗം ഡോജ് പുനസംഘടിപ്പിച്ചിരിക്കുകയാണ് ട്രംപ് ഭരണകൂടം. മസ്ക് പടിയിറങ്ങി മണിക്കൂറുകൾക്കകം ട്രംപ് ഭരണകൂടം ഡോജ് പുനഃസംഘടിപ്പിച്ചു എന്നത് ശ്രദ്ധേയമാണ്.
വൈറ്റ് ഹൗസാണ് ഡോജിന്‍റെ പുനസംഘടനയെക്കുറിച്ച് ലോകത്തെ അറിയിച്ചത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ട്രംപിന്‍റെ ക്യാബിനറ്റ് അംഗങ്ങളുമാകും മസ്‌കിന്റെ വിടവ് നികത്തുകയെന്നാണ് വൈറ്റ് ഹൗസിന്‍റെ അറിയിപ്പ്. സര്‍ക്കാരിന്റെ ചെലവ് നിയന്ത്രിക്കുന്നതിനുളള വിഭാഗമായി ആരംഭിച്ച ഡോജ് ഇനി ട്രംപും ക്യാബിനറ്റ് സെക്രട്ടറിമാരും മുന്നോട്ടുകൊണ്ടുപോകുമെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വിശദീകരിച്ചു. ട്രംപ് ക്യാബിനറ്റിലെ ഓരോ അംഗവും പ്രസിഡന്റും ഡോജിൻ്റെ ചുമതലക്കാരാണ്. അവര്‍ അനാവശ്യ ചെലവിനും അഴിമതിക്കും വഞ്ചനയ്ക്കുമെതിരെ പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും കരോലിന്‍ ലീവിറ്റ് കൂട്ടിച്ചേർത്തു.