തിരുവനന്തപുരം∙ നിലമ്പൂരിലെ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെയുള്ള നിലപാട് തിരുത്തി പി.വി.അൻവർ പൂർണ പിന്തുണ പ്രഖ്യാപിക്കണമെന്ന് യുഡിഎഫ് നേതൃയോഗത്തിൽ പൊതുഅഭിപ്രായം. സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചാൽ മുന്നണിയിൽ അസോഷ്യേറ്റ് അംഗത്വം നൽകും. പിന്തുണയില്ലെങ്കിൽ അംഗത്വം ഉണ്ടാകില്ല. നിലവിൽ അസോഷ്യേറ്റ് അംഗത്വം നല്‍കാൻ മാത്രമേ കഴിയൂ എന്നും ഘടകകക്ഷിയാക്കാനാകില്ലെന്നും അൻവറിനെ അറിയിക്കും. ഓൺലൈനായി ചേർന്ന യോഗ തീരുമാനങ്ങൾ മുന്നണി കൺവീനർ അടൂർ പ്രകാശ്, അൻവറിനെ ഫോണിൽ വിളിച്ച് അറിയിച്ചു.
നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിക്കെതിരായ പരാമർശങ്ങൾ അൻവർ പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. അൻവർ യുഡിഎഫ് സ്ഥാനാർഥിക്കെതിരായി സംസാരിച്ചു. സ്ഥാനാര്‍ഥിക്കെതിരായ പരാമർശം ശരിയായില്ലെന്ന് അദ്ദേഹത്തെ അറിയിച്ചു. അന്‍വർ പരാമർശം പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിൻവലിച്ചാൽ യുഡിഎഫ് അസോഷ്യേറ്റ് അംഗമാകാം. അത് അൻവറിനെ ഫോണിൽ അറിയിച്ചു. യുഡിഎഫുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു. അനുയോജ്യമായ തീരുമാനം കൈക്കൊള്ളും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു
യുഡിഎഫിൽ ഘടകക്ഷിയാക്കണമെന്നാണ് അൻവറിന്റെ ആവശ്യം. യുഡിഎഫുമായി ചർച്ചകൾ തുടരുമെന്ന് അൻവർ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെതിരായ പരാമർശങ്ങൾ പിൻവലിക്കാതെ പി.വി.അൻവറുമായി അനുനയത്തിനില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് യുഡിഎഫ്.
യുഡിഎഫിൽനിന്നു മാന്യമായ പരിഗണന ലഭിച്ചില്ലെങ്കിൽ ഒറ്റയ്ക്കു മത്സരിക്കാനാണ് തൃണമൂൽ കോൺഗ്രസ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെ തീരുമാനം. അൻവർ തന്നെയാകും സ്ഥാനാർഥി. യുഡിഎഫ് നേതൃത്വം അൻവറുമായി ചർച്ചകൾ നടത്തുന്നുണ്ട്. യുഡിഎഫിന്റെ ഭാഗമായാൽ മുന്നണി നിർത്തുന്ന ഏതു സ്ഥാനാർഥിയെയും പിന്തുണയ്ക്കുമെന്നാണ് അൻവറിന്റെ നിലപാട്.
സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെതിരെയും പ്രതിപക്ഷനേതാവ് വി.ഡി.സതീശനെതിരെയും അൻവർ നടത്തിയ പരാമർശങ്ങളാണ് സാഹചര്യങ്ങളെ വഷളാക്കിയത്.
വി.ഡി.സതീശൻ ഗൂഢലക്ഷ്യങ്ങളോടെ തന്റെ യുഡിഎഫ് പ്രവേശനം മുടക്കുകയാണെന്ന് അൻവർ വ്യാഴാഴ്ചയും ആരോപിച്ചിരുന്നു. യുഡിഎഫ് ചെയർമാൻ സ്ഥാനം രാജിവയ്ക്കുമെന്നു സതീശൻ ഭീഷണിപ്പെടുത്തിയതിനാലാണു എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ താനുമായുള്ള കൂടിക്കാഴ്ച അവസാനനിമിഷം റദ്ദാക്കിയതെന്നും ആരോപിച്ചു. വ്യക്തിപരമായ ആരോപണങ്ങൾ അവിടെ നിൽക്കട്ടെയെന്നും ഷൗക്കത്തിനെതിരെ നടത്തിയ പ്രസ്താവന പിൻവലിച്ചാൽ യുഡിഎഫ് സഹകരണം സംബന്ധിച്ച തീരുമാനം ഉടനെയുണ്ടാകുമെന്നുമായിരുന്നു സതീശന്റെ മറുപടി. ജൂൺ 19നാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ്.