മെക്സിക്കോ സിറ്റി: വിദ്യാർത്ഥി വിസ അപ്പോയിൻമെന്‍റുകൾ റദ്ദാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനത്തോട് വിയോജിപ്പുണ്ടെന്ന് മെക്സിക്കൻ പ്രസിഡന്‍റ് ക്ലോഡിയ ഷെയ്ൻബാം. അപേക്ഷകരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾക്ക് കൂടുതൽ സൂക്ഷ്മപരിശോധന ഏർപ്പെടുത്തുന്നത് പരിഗണിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടിയെന്നാണ് യുഎസ് അധികൃതര്‍ അറിയിച്ചത്. തീർച്ചയായും, ഞങ്ങൾ ഇതിനോട് യോജിക്കുന്നില്ല എന്ന് ഷെയ്ൻബാം തന്റെ പ്രഭാത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തന്‍റെ സർക്കാർ ഈ വിഷയം കൂടുതൽ പരിശോധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഞങ്ങൾ ഇതിന്‍റെ വ്യാപ്തിയും എത്ര മെക്സിക്കൻ വിദ്യാർത്ഥികളെ ഇത് ബാധിക്കുമെന്നും പരിശോധിക്കുമെന്നും ക്ലോഡിയ ഷെയ്ൻബാം കൂട്ടിച്ചേര്‍ത്തു.
അമേരിക്കയിലെ ഏറ്റവും മികച്ച ചില കോളജുകളുമായുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തർക്കം തുടരുന്നതിനിടെ,, വിദ്യാർത്ഥി വിസയ്ക്ക് അപേക്ഷിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി കർശനമായ പരിശോധനാ പ്രക്രിയ നടപ്പിലാക്കാൻ യുഎസ് സ്റ്റേറ്റ് ഡിപാർട്മെൻ്റ് തീരുമാനിച്ചിരിക്കുകയാണ്.അപേക്ഷകരുടെ സോഷ്യൽ മീഡിയ നിരീക്ഷണം ആരംഭിക്കുന്നതിനാൽ പുതിയ വിദ്യാർത്ഥി വീസ അപ്പോയിന്റ്‌മെന്റുകൾ ഷെഡ്യൂൾ ചെയ്യുന്നത് നിർത്താൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഇതിനകം എല്ലാ എംബസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും വിനോദസഞ്ചാരികൾക്കും യുണൈറ്റഡ് സ്റ്റേറ്റ്സിൽ വരേണ്ടതിൻ്റെ ആവശ്യകത യുഎസ് സമഗ്രമായി വിലയിരുത്തിയ ശേഷമായിരിക്കും വീസ അനുവദിക്കുകഎന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടാമി ബ്രൂസ് പറഞ്ഞു.വിസ പ്രോസസ്സിംഗ് കൂടുതൽ കർശനമാക്കുക മാത്രമല്ല, അന്താരാഷ്ട്ര വിദ്യാർത്ഥികളെ നാടുകടത്താൻ ഇടയാക്കുന്ന പുതിയ നിയമങ്ങൾ ട്രംപ് ഭരണകൂടം കൊണ്ടുവന്നിട്ടുമുണ്ട്.