ന്യൂയോർക്ക്: അമേരിക്കയിൽ ഒറ്റ എഞ്ചിൻ ചെറുവിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന നാല് പേരും മരിച്ചു. ഇല്ലിനോയിസ് ട്രില്ലയിലാണ് ചെറുവിമാനം തകർന്ന് അപകടമുണ്ടായത്. സെസ്ന സി 180 ജിയിൽ പ്പെട്ട ഒറ്റ എൻജിൻ വിമാനമാണ് ട്രില്ലയിൽ തകർന്നു വീണതെന്ന് നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അറിയിച്ചു. ഇല്ലിനോയിസിലെ ഗ്രാമീണമേഖലയിലെ വയലിനോട് ചേർന്നാണ് ചെറിയ സിംഗിൾ എഞ്ചിൻ വിമാനം തകർന്നുവീണത്. ട്രില്ലയിലെ കോൾസിനും കംബർലാൻഡ് കൗണ്ടികൾക്കും ഇടയിലുള്ള പ്രദേശത്തെ വൈദ്യുതി ലൈനുകളിൽ തട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.
സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ കോൾസ് കൗണ്ടി കൊറോണർ എഡ് ഷ്‌നിയേഴ്‌സ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരിൽ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ബന്ധുക്കളെ അറിയിക്കുന്നതുവരെ തിരിച്ചറിയൽ രേഖകൾ പുറത്തുവിടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിംഗിൾ എഞ്ചിൻ സെസ്ന C 180 G വിമാനം ഷാംപെയ്‌നിൽ നിന്ന് ഏകദേശം 65 മൈൽ തെക്കുള്ള ട്രില്ലയിലാണ് തകർന്നുവീണത്. മാരകമായ അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷവും വിമാനത്തിന്റെ അവശിഷ്ടങ്ങൾ റോഡിൽ ചിതറിക്കിടക്കുകയായിരുന്നു എന്ന് ഇല്ലിനോയിസ് സ്റ്റേറ്റ് പൊലീസ് വിവരിച്ചു. ഇല്ലിനോയിസിലെ മാറ്റൂണിലുള്ള കോൾസ് കൗണ്ടി മെമ്മോറിയൽ വിമാനത്താവളത്തിൽ നിന്ന് ഏറെ അകലെയാണ് സംഭവം നടന്നതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ് എ എ) പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.