ജോർജിയ : അമേരിക്കയിൽ വിദ്യാർഥികളുടെ പ്രാങ്കിനെ തുടർന്ന് അധ്യാപകൻ മരിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ഹൈസ്കൂൾ അധ്യാപകനായ ജേസൺ ഹ്യൂസ് (40) ആണ് മരിച്ചത്.
വർഷം തോറും തമാശയ്ക്കായി വിദ്യാർഥികൾ ടോയ്‌ലറ്റ് പേപ്പർ, മുട്ട, മറ്റ് ഭക്ഷണപദാർഥങ്ങൾ എന്നിവ ഉപയോഗിച്ച് മറ്റുള്ളവരുടെ വീടുകൾ ‘ആക്രമിക്കുന്ന’ പ്രാങ്കിന് വേണ്ടിയാണ് വിദ്യാർഥി സംഘം അധ്യാപകന്റെ വീട്ടിലെത്തിയത്. രാത്രി 11.40 ഓടെ തന്റെ വീടിന് പുറത്ത് പ്രാങ്കിനായി വന്ന വിദ്യാർഥികളെ അധ്യാപകൻ കണ്ടു. വീടിന് കുറുകെ ടോയ്‌ലറ്റ് പേപ്പർ ഉരുട്ടുന്ന വിദ്യാർഥികളെ കണ്ടാണ് ജേസൺ ഇവരുടെ അടുത്തേക്ക് എത്തി. ഇതോടെ സംഭവസ്ഥലത്ത് നിന്ന് വാഹനത്തിൽ രക്ഷപ്പെടാൻ വിദ്യാർഥികൾ ശ്രമിക്കുകയായിരുന്നു. ഈ വാഹനം ഇടിച്ച് ജേസൻ ഹ്യൂസ് റോഡിലേക്ക് വീണു.
18 വയസ്സുകാരനായ ജെയ്ഡൻ വാലസ് ഓടിച്ച പിക്കപ്പ് ട്രക്കാണ് അധ്യാപകനെ ഇടിച്ചത്. ജേസൻ ഹ്യൂസിനെ രക്ഷിക്കാൻ വിദ്യാർഥികൾ ശ്രമിച്ചെങ്കിലും വിഫലമായി. അധ്യാപകൻ വാഹനമിടിച്ച് മരിച്ചതോടെയാണ് സംഭവത്തിൽ നരഹത്യക്കുറ്റം ചുമത്താൻ പൊലീസ് തീരുമാനിച്ചത്.
വിദ്യാർഥികൾ മുൻകൂട്ടി പ്രാങ്കിന് വേണ്ടി അധ്യാപകന്റെ വീട് തിരഞ്ഞെടുത്തിരുന്നതായിട്ടാണ് റിപ്പോർട്ടുകൾ. ജേസൺ ഹ്യൂസും ഭാര്യയും സ്കൂളിലെ അധ്യാപകരായിരുന്നു. സംഭവത്തിന് മുൻപ് വീടുകൾക്കും വ്യക്തികൾക്കും നാശനഷ്ടം വരുത്തുന്ന തരത്തിലുള്ള പ്രാങ്കുകൾ ഈ വർഷം മുതൽ പാടില്ലെന്നും അത്തരം പ്രവൃത്തികളിൽ ഏർപ്പെട്ടാൽ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും സ്കൂൾ അധികൃതർ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ മുന്നറിയിപ്പ് അവഗണിച്ചാണ് വിദ്യാർഥികൾ പ്രാങ്കിന് ഇറങ്ങിത്തിരിച്ചത്.

