കൊച്ചി: മാസപ്പടി കേസിൽ വീണയെ കുരുക്കി കൂടുതൽ തെളിവ് പുറത്ത്. നൽകാത്ത സേവനത്തിന്‍റെ ഇൻവോയ്സ് നിര്‍മിച്ചത് ഐഫോണിൽ എന്ന് കണ്ടെത്തൽ. വ്യാജ ഐടി സേവനത്തിന്‍റെ കരാറും ഫോണിൽ കണ്ടെത്തി. കര്‍ത്തയുമായുള്ള ഇമെയിൽ ഇടപാടുകളും ഐഫോണ്‍ വഴിയായിരുന്നു. സേവനങ്ങളെക്കുറിച്ചല്ല, പണമിടപാടുകളെക്കുറിച്ചാണ് ചര്‍ച്ചയെന്നും ഇഡി വ്യക്തമാക്കുന്നു. എക്സാലോജിക്കിനെ ഒഴിവാക്കിയപ്പോള്‍ സിഎംആര്‍എല്ലിന് വൻനേട്ടമുണ്ടായി. വീണയുടെ പേരിൽ മറ്റൊരു കമ്പനിയും കൂടിയുണ്ടെന്നും ഇഡി കണ്ടെത്തൽ. ലേക്കര്‍ ഇന്ത്യ കോര്‍പിൽ വീണ പാര്‍ട്ണറാണ്. കോഴിക്കോടാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിണറായിയുടെ വീട്ടിലെ പരിശോധനയിലാണ് രേഖ കണ്ടെത്തിയത്.
വ്യാജരേഖകൾ നിർമിച്ചത് വീണയുടെ സ്വന്തം ഐഫോൺ പ്രോ മാക്‌സിലാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. തിരുവനന്തപുരത്തെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ കസ്റ്റഡിയിലെടുത്ത ഫോണിന്റെ ശാസ്ത്രീയ പരിശോധനയിലാണ് ഈ നിർണായക വിവരങ്ങൾ ലഭിച്ചത്. നൽകാത്ത സേവനങ്ങളുടെ പേരിലാണ് വ്യാജ ഇൻവോയ്‌സുകൾ നിർമിച്ചിരിക്കുന്നത്.
വ്യാജ ഐടി സേവന കരാറുമായി ബന്ധപ്പെട്ട വിവരങ്ങളും ഇ-മെയിൽ ഇടപാടുകളും ഐഫോണിൽ നിന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇ-മെയിൽ ഇടപാടുകൾ നടത്തിയിട്ടില്ലെന്ന വീണയുടെ മുൻ മൊഴികൾക്ക് വിരുദ്ധമാണ് ഈ തെളിവുകൾ.വീണയുടെ പേരിൽ കോഴിക്കോട് കേന്ദ്രീകരിച്ച് ‘ലേക്കർ ഇന്ത്യ കോർപ്പ്’ എന്ന പേരിൽ മറ്റൊരു കമ്പനി കൂടി ഉള്ളതായി പരിശോധനയിൽ കണ്ടെത്തി. ഡൽഹിയിലെ അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് ഇഡി സമർപ്പിച്ച 21 പേജുള്ള അന്വേഷണ റിപ്പോർട്ടിലാണ് വീണയ്ക്കെതിരെയുള്ള ഈ ഗുരുതര കണ്ടെത്തലുകൾ ഉൾപ്പെടുത്തിയിട്ടുള്ളത്
ഹൈക്കോടതിയുടെ പ്രത്യേക അനുമതി ലഭിച്ചാൽ മാത്രമേ അറസ്റ്റ് അടക്കമുള്ള ക്രിമിനൽ നടപടികളിലേക്ക് കടക്കാൻ സാധിക്കുകയുള്ളൂ. സിവിൽ നടപടികളുമായി (സ്വത്ത് കണ്ടെത്തൽ, മൊഴിയെടുക്കൽ) മുന്നോട്ടുപോകാനേ ഇഡിക്ക് സാധിക്കൂ.പിണറായിയുമായുള്ള അടുപ്പം കാരണമാണ് പണം നൽകിയതെന്നും, വീണ സി.എം.ആർ.എല്ലിന് യാതൊരു സേവനവും നൽകിയിട്ടില്ലെന്നും ശശിധരൻ കർത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മൊഴി നൽകിയതും നേരത്തെ പുറത്തുവന്നിരുന്നു. 2024 ഏപ്രിലിൽ കർത്തയുടെ വീട്ടിൽ വെച്ച് നടന്ന ചോദ്യം ചെയ്യലിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വീണ ടി.യുടെ പേരിലും കമ്പനികളുടെ പേരിലുമുള്ള 16.5 ലക്ഷം രൂപയും, മറ്റൊരു കമ്പനിയായ ‘ലേക്കർ ഇന്ത്യ’യുടെ 15.5 ലക്ഷം രൂപയും ഇഡി മരവിപ്പിച്ചു. വീണയുടെ ലോക്കറും ഇതിൽ ഉൾപ്പെടുന്നു. വീണയുടെ അക്കൗണ്ടിൽ നിലവിൽ 1.37 ലക്ഷം രൂപയും എക്‌സാലോജിക്കിന്റെ അക്കൗണ്ടിൽ 27,585 രൂപയുമാണുള്ളത്. ശശിധരൻ കർത്തയുടെയും കുടുംബാംഗങ്ങളുടെയും 26 കോടി രൂപയും അന്വേഷണത്തിന്റെ ഭാഗമായി മരവിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഇഡി അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
അതേ സമയം ശശിധരൻ കര്‍ത്തയുടെ മൊഴി മാധ്യമ സൃഷ്ടിയാണെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ പ്രതികരണം. അന്വേഷണം തന്നിലേക്ക് എത്തിക്കാൻ ഇഡി ശ്രമമെന്നും പിണറായി ആരോപിച്ചു.

