ന്യൂഡൽഹി : അമേരിക്കയെ നടുക്കിയ 9/11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികത്തിൽ ഇരകൾക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയുടെ ഉറച്ച നിലപാട് ആവർത്തിച്ച പ്രധാനമന്ത്രി, രാജ്യം എന്നും ഇരകളുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കുമെന്നും വ്യക്തമാക്കി.
“ഭീകരമായ ആ ആക്രമണം നടന്ന് 25 വർഷം തികയുമ്പോൾ, മരിച്ചവരുടെ ഓർമ്മകൾക്ക് മുന്നിൽ ഞങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ജീവിതം തകർന്നുപോയ ആ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു,” പ്രധാനമന്ത്രി ‘എക്സ്’ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. അതിർത്തി കടന്നുള്ള ഭീകരവാദത്തിന്റെ ഇരയെന്ന നിലയിൽ, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യ ഈ വിപത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുൻപന്തിയിലുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഭീകരവാദത്തിന്റെ ഭീഷണികൾ മാറിക്കൊണ്ടിരിക്കുകയാണെങ്കിലും, ഏത് രൂപത്തിലുള്ള ഭീകരതയെയും ശക്തമായി എതിർക്കുമെന്നും, അതിനെതിരെയുള്ള ആഗോള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 2014-ൽ താൻ ന്യൂയോർക്കിലെ 9/11 മെമ്മോറിയൽ സന്ദർശിച്ച ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.
2001 സെപ്റ്റംബർ 11-നാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് അൽ-ഖ്വൊയ്ദ ഭീകരർ അമേരിക്കയിൽ ആക്രമണം നടത്തിയത്. ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ, വിർജീനിയയിലെ പെന്റഗൺ എന്നിവിടങ്ങളിൽ ഭീകരർ വിമാനങ്ങൾ ഇടിച്ചുകയറ്റുകയായിരുന്നു. പെൻസിൽവാനിയയിൽ തകർന്നുവീണ നാലാമത്തെ വിമാനം ഉൾപ്പെടെയുള്ള ആക്രമണങ്ങളിൽ 2,977 പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്.
ദുരന്തത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് അമേരിക്കയിൽ വിപുലമായ അനുസ്മരണ ചടങ്ങുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പുഷ്പചക്രം അർപ്പിക്കൽ, പതാക ഉയർത്തൽ, മൗനാചരണം, ഇരകളുടെ പേരുകൾ വായിക്കൽ എന്നിവ ഇതിന്റെ ഭാഗമായി നടക്കും. പെന്റഗണിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കും. ചരിത്രത്തെ ‘അതിനു മുൻപും പിൻപും’ എന്ന് രണ്ടായി വിഭജിച്ച നിമിഷങ്ങളിലൊന്നായിരുന്നു 9/11 ആക്രമണമെന്ന് ഈ ആഴ്ച ആദ്യം വാഷിംഗ്ടണിൽ നടന്ന ചടങ്ങിൽ ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.

