മയാമി/ടെഹ്‌റാൻ : റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനുമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച ഒരു മണിക്കൂർ നീണ്ട നിർണ്ണായക ഫോൺ ചർച്ച നടത്തി. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്ന തിനൊപ്പം പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയും ഇരുവരും ചർച്ച ചെയ്തതായി ട്രംപ് സ്ഥിരീകരിച്ചു.
മധ്യസ്ഥത വഹിക്കാൻ പുടിൻ സന്നദ്ധത പ്രകടിപ്പിച്ചുവെന്നും എന്നാൽ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിലാണ് അദ്ദേഹം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് താൻ നിർദ്ദേശിച്ചതായും ട്രംപ് പറഞ്ഞു. ഇറാൻ സംഘർഷത്തിൽ ഒരു രാഷ്ട്രീയ-നയതന്ത്ര പരിഹാരത്തിനായി പുടിൻ ചില നിർദ്ദേശങ്ങളും മുന്നോട്ടുവെച്ചുവെന്നും റിപ്പോർട്ടുണ്ട്.“അദ്ദേഹം സഹായിക്കാൻ ആഗ്രഹിക്കുന്നു,” ട്രംപ് പറഞ്ഞു. “ഞാൻ പറഞ്ഞു, ഉക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിച്ചു കൊണ്ട് നിങ്ങൾക്ക് സഹായകരമാകാം. അത് കൂടുതൽ ഉപകരിക്കും. എന്നാൽ ഞങ്ങൾ വളരെ നല്ല രീതിയിൽ സംസാരിച്ചു”
ഫെബ്രുവരി 28-ന് യുഎസ്-ഇസ്രായേൽ സംയുക്ത നീക്കത്തിലൂടെ ആരംഭിച്ച ഇറാൻ യുദ്ധം പത്താം ദിവസം പിന്നിടുമ്പോൾ നിർണ്ണായകമായ പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. കൊല്ലപ്പെട്ട അയത്തുള്ള അലി ഖമേനിക്ക് പകരം അദ്ദേഹത്തിൻ്റെ മകൻ മോജ്തബ ഖമേനിയെ ഇറാൻ്റെ പുതിയ പരമോന്നത നേതാവായി. അതിനിടെ, ഇറാൻ്റെ സൈനിക ശേഷിയും നേതൃത്വവും തകർന്നതായും യുദ്ധം ഉടൻ അവസാനിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാൻ്റെ അയൽരാജ്യങ്ങൾ ഇപ്പോൾ അമേരിക്കയുടെ പക്ഷത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ്റെ ആറ് സൈനിക വിമാനത്താവളങ്ങൾ തകർത്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു. അതേസമയം, ഹൈഫയിലെ ഇസ്രായേൽ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെ ഇറാൻ തിരിച്ചടി നൽകി. യുദ്ധത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവിലയിൽ വലിയ ഏറ്റക്കുറച്ചിലുകൾ തുടരുകയാണ്. ഇറാൻ യുദ്ധം നീണ്ടുനിൽക്കുന്നത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ വിപണികളെയും പ്രവാസികളെയും കാര്യമായി ബാധിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

