Saturday, July 25, 2026
HomeNewsഇന്റർനെറ്റ് കണക്റ്റിവിറ്റി ദുർബലം: സമരമേഖലയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയറിയാതെ പ്രവർത്തകർ

ഇന്റർനെറ്റ് കണക്റ്റിവിറ്റി ദുർബലം: സമരമേഖലയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയറിയാതെ പ്രവർത്തകർ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചെന്ന വാർത്ത പുറത്തുവന്നപ്പോള്‍ സന്തോഷത്തിന്റെയും കണ്ണീരിന്റെയും ആശയക്കുഴപ്പത്തിന്റെയും മിശ്രിതമായി ജന്തർ മന്തറിലെ പ്രതികരണം. സമര മേഖലയില്‍ ഇന്റർനെറ്റ് കണക്റ്റിവിറ്റി ദുർബലമായതിനാല്‍, തങ്ങളുടെ നാളുകളായുള്ള ആവശ്യം ഒടുവില്‍ അംഗീകരിക്കപ്പെട്ടോ എന്ന് സ്ഥിരീകരിക്കാൻ പലരും ബുദ്ധിമുട്ടി.

ധർമേന്ദ്ര പ്രധാന്റെ രാജി സത്യമാണോ എന്ന് ഉറപ്പുവരുത്താൻ പുറത്തുള്ള ആളുകളെ വിളിച്ചാണ് പലരും അന്വേഷിച്ചത്. തങ്ങളുടെ സമരം ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് അവിടെയുണ്ടായിരുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും പറഞ്ഞത്. രാജി വാർത്തയോട് പ്രതികരിച്ച ഫരീദാബാദില്‍ നിന്നുള്ള 26കാരിയായ റീഷ വികാരഭരിതയായി. സർക്കാരിന് യുവാക്കളെ കേള്‍ക്കേണ്ടി വന്നു. അവർക്ക് വേറെ വഴിയുണ്ടായിരുന്നില്ലെന്ന് റീഷ പറഞ്ഞു. നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ ഈ നിമിഷം വരുമെന്ന് താൻ എപ്പോഴും വിശ്വസിച്ചിരുന്നുവെന്നും റീഷ കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ മന്ത്രിയോടുള്ള എല്ലാ ബഹുമാനവും തനിക്ക് നഷ്ടപ്പെട്ടുവെന്നും അദ്ദേഹം രാജിവെക്കാൻ ഇത്രയും വലിയ ജനകീയ പ്രക്ഷോഭവും അക്രമ സംഭവങ്ങളും ഉണ്ടാകേണ്ടി വന്നത് കഷ്ടമാണെന്നും ഡെറാഡൂണ്‍ സ്വദേശിയായ ആലം പറഞ്ഞു. അതേസമയം, ഇത് ഒരു തുടക്കം മാത്രമാണ് എന്നായിരുന്നു 18കാരനായ അമൻ എന്ന വിദ്യാർത്ഥിയുടെ പ്രതികരണം. അഴിമതി ആരോപണം നേരിടുന്ന മറ്റ് മന്ത്രിമാരുടെ പേരുകള്‍ എടുത്തുപറഞ്ഞ അമൻ കൂടുതല്‍ ഉത്തരവാദിത്തം ആവശ്യപ്പെടുകയും ചെയ്തു.

ഫാസ്റ്റ് ട്രാക്ക് കോടതികളെക്കുറിച്ചും മുൻപ് പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത മറ്റ് നടപടികളെക്കുറിച്ചും ചോദിച്ചപ്പോള്‍, സർക്കാരിന്റെ മറ്റ് പ്രഖ്യാപനങ്ങളിലല്ല, പ്രധാന്റെ രാജിയില്‍ മാത്രമാണ് തങ്ങള്‍ക്ക് തൃപ്തിയുള്ളതെന്ന നിലപാടില്‍ പ്രതിഷേധക്കാർ ഉറച്ചുനില്‍ക്കുകയായിരുന്നു. സിജെപി വക്താവ് അഭിജീത്ത് ദീപ്കെയുടെ ഓരോ വാക്കുകളെയും ആർപ്പുവിളികളോടെയാണ് ജനക്കൂട്ടം സ്വീകരിച്ചത്. മുദ്രാവാക്യങ്ങള്‍ വലിയ ആവേശം സൃഷ്ടിച്ചു. ഈ നിമിഷത്തില്‍, വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള പ്രതിഷേധക്കാർ ഒറ്റക്കെട്ടായാണ് നിന്നത്.

എന്ത് വന്നാലും തങ്ങള്‍ സമരത്തെ പിന്തുണയ്ക്കാൻ എത്തിയതാണെന്നും വിദ്യാർത്ഥികള്‍ക്ക് പഠനത്തിലേക്ക് മടങ്ങാൻ ധർമേന്ദ്ര പ്രധാന്റെ രാജി അത്യാവശ്യമായിരുന്നുവെന്നും ഡെറാഡൂണില്‍ നിന്നുള്ള ഒരു രക്ഷിതാവ് പറഞ്ഞു. ആളുകള്‍ നൃത്തം ചെയ്യുകയും ജയ് ഭീം, ഭാരത് മാതാ കീ ജയ് എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. തുടർന്ന് പൂർണ്ണ നിശബ്ദത പാലിച്ചുകൊണ്ട് എല്ലാവരും ഒന്നിച്ചുചേ‌ർന്ന് ദേശീയഗാനമായ ജനഗണമന ഉച്ചത്തില്‍ ആലപിച്ചു.

വോളണ്ടിയർമാർ ഭക്ഷണവും വെള്ളവും വിതരണം ചെയ്യുമ്പോഴും പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ചില പ്രതിഷേധക്കാർ സൂചന നല്‍കി. ഇത് ഇനിയും അവസാനിച്ചിട്ടില്ല. പ്രധാനമന്ത്രിയും രാജിവെക്കേണ്ടിവരും. അടുത്ത റൗണ്ടിനായി തയ്യാറെടുക്കുക എന്ന് ഒരു പ്രതിഷേധക്കാരൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments