ദില്ലി: കഴിഞ്ഞ അഞ്ചു മാസത്തിൽ സാമൂഹ്യ മാധ്യമ പോസ്റ്റുകളും ഉള്ളടക്കങ്ങളും നീക്കാൻ കേന്ദ്ര സർക്കാർ ഏജൻസികൾ രണ്ട് ലക്ഷത്തിനടുത്ത് ഉത്തരവ് നല്കിയെന്ന് റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയത്തിൻറെ സഹയോഗ് പോർട്ടൽ വഴിയാണ് ഇതിനായി ഉത്തരവുകൾ നൽകിയത്. ജന്തർമന്തർ സമര സമയത്ത് സർക്കാർ ഉത്തരവുകളുടെ എണ്ണം കൂടിയെന്നും റ്റയുടെ ഓട്ടോമേറ്റഡ് സംവിധാനം ഇത്തരം സർക്കാർ ഉത്തരവുകൾ പ്രകാരമുള്ള പോസ്റ്റുകൾ സ്വയം നീക്കിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ശരാശരി പ്രതിദിനം 1,275 അല്ലെങ്കിൽ ഓരോ 68 സെക്കൻഡിലും ഒരു ഓർഡർ എന്ന തോതിലാണ് ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ കേന്ദ്ര ഏജൻസികൾ കമ്പനികൾക്ക് നിർദ്ദേശം നൽകിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൊണ്ടുവന്ന സഹയോഗ് എന്ന പോർട്ടൽ വഴി എല്ലാ സർക്കാർ ഏജൻസികളെയും അതിലേക്ക് യോജിപ്പിച്ചാണ് പരാതികൾ നൽകിയത്. കേന്ദ്ര സർക്കാരിന് മാത്രമല്ല, സംസ്ഥാന സർക്കാരുകൾക്കും സോഷ്യൽ മീഡിയ പോസ്റ്റുകളുടെ ഉള്ളടക്കം നീക്കുന്നതിന് സഹയോഗ് പോർട്ടൽ വഴി പരാതി നൽകാനാകും. ഇത്തരത്തിൽ കഴിഞ്ഞ 5 മാസത്തിൽ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവിടങ്ങളിൽ നിന്നും 1,95,000 പോസ്റ്റുകൾ നീക്കം ചെയ്യാൻ വിവിധ സർക്കാർ ഏജൻസികൾ മെറ്റയ്ക്ക് റിക്വസ്റ്റ് നൽകിയിട്ടുണ്ട്. കൂടുതൽ പോസ്റ്റുകൾ നീക്കിയത് ജന്തർ മന്തറിൽ സിജെപി നടത്തിയ സമരത്തിനിടെയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വിവരസാങ്കേതിക നിയമത്തിലെ (IT Act) സെക്ഷൻ 79(3)(b) പ്രകാരമാണ് സഹയോഗ് പോർട്ടൽ വഴി ഇത്തരത്തിലുള്ള ഉത്തരവുകൾ ഏജൻസികൾ സോഷ്യൽ മീഡിയ കമ്പനികൾക്ക് അയക്കുന്നത്. ലഭിച്ച മൊത്തം ഉത്തരവുകളിൽ പകുതിയോളവും (ഏകദേശം 1 ലക്ഷം) മെറ്റയുടെ കീഴിലുള്ള ഇൻസ്റ്റാഗ്രാമിനാണ് ലഭിച്ചത്. വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് ഇൻസ്റ്റാഗ്രാം പ്രധാന പ്രചാരണ ഉപാധിയായതാണ് ഇതിന് കാരണം. ഫേസ്ബുക്കിന് 80,000-ത്തോളവും യൂട്യൂബിന് 15,000-ത്തോളവും പോസ്റ്റുകൾ പിൻവലിക്കാനുള്ള ഉത്തരവുകൾ ലഭിച്ചു.

