ദില്ലി : സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി. സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നിർദ്ദേശമാണ് കേരളത്തിൽ നടപ്പാക്കിയതെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. കേരളം വന്ദേമാതരം ഒഴിവാക്കിയതും ആലാപനം തടയാൻ സോണിയ ഗാന്ധി ശ്രമിച്ചതും യാദൃച്ഛികമല്ലെന്ന് അദ്ദേഹം പറഞ്ഞു. പാർലമെൻ്റ് പാസാക്കിയ നിയമത്തെ അവഗണിക്കുന്നത് പ്രത്യാഘാതങ്ങൾക്കിടയാക്കും. രാജ്യത്തെ ജനങ്ങൾ കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയെടുക്കും കേരളത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും വന്ദേമാതരത്തെ എതിർത്തു. കോൺഗ്രസിലും അതേ മനോഭാവമാണ് പ്രകടമാകുന്നത്. തലച്ചോറിൽ നക്സലിസം സൂക്ഷിക്കുന്നവരാണെന്നും പ്രദീപ് ഭണ്ഡാരി ആരോപിച്ചു.
മുഖ്യമന്ത്രി വി ഡി സതീശൻ പങ്കെടുത്ത സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ ദേശീയഗാനം മാത്രമാണ് ഉള്‍പ്പെടുത്തിയത്. സംസ്ഥാനത്ത് സർക്കാറിൻ്റെ ഔദ്യോഗിക സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ എവിടെയും വന്ദേമാതരം പാടിയില്ല. സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം ഇറക്കിയ സർക്കുലർ അനുസരിച്ച് ദേശീയഗാനം മാത്രമാണ് എല്ലായിടത്തും പാടിയത്. സ്കൂളുകളിലെ ചടങ്ങുകളിലും വന്ദേമാതരം പാടിയില്ല. വന്ദേമാതരം മുഴുവനായും പാടണമെന്ന ചീഫ് സെക്രട്ടറിയുടെ സർക്കുലർ വിവാദമായിരുന്നു. കേന്ദ്ര സാംസ്ക്കാരിക മന്ത്രാലയത്തിൻ്റെ സർക്കുലർ താഴേക്ക് കൈമാറുക മാത്രമാണ് ചീഫ് സെക്രട്ടറി ചെയത്തെന്നായിരുന്നു സർക്കാർ വിശീദകരണം. സർക്കുലർ പിൻവലിച്ചില്ലെങ്കിലും കേരളത്തിൽ വന്ദേമാതരം പാടേണ്ടെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.
അതേസമയം, കോഴിക്കോട് കോർപ്പറേഷനിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ചേരിതിരിഞ്ഞ് വന്ദേമാതരം ചൊല്ലി ഒരു വിഭാഗം. പതാക ഉയർത്തിയ ശേഷം മേയറുടെ നേതൃത്വത്തിൽ ദേശീയ ഗാനം പാടി. അതേസമയം തന്നെ ബിജെപി കൗൺസിലർമാർ വന്ദേമാതരം ചൊല്ലി. മേയറുടെ നേതൃത്വത്തിൽ എല്‍ഡിഎഫ് കൗൺസിലർമാർ ദേശീയഗാനം പാടുമ്പോൾ തന്നെയാണ് മറുവശത്ത് ബിജെപി കൗൺസിലർമാർ വന്ദേമാരതം ചൊല്ലിയത്. തിരുവനന്തപുരം കോർപ്പറേഷനിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ മേയർ വി വി രാജേഷ് പതാക ഉയർത്തിയതിനൊപ്പം വന്ദേമാതരം മുഴുവൻ ആലപിച്ചു. രാജ്യത്തെ ജനങ്ങൾ പുതിയ മുന്നേറ്റം ആരംഭിച്ചിരിക്കുകയാണെന്നും നഗരസഭ ജനങ്ങൾക്ക് വളരെ പ്രതീക്ഷ നൽകിയാണ് മുന്നോട്ട് പോകുന്നതെന്നും മേയർ വി വി രാജേഷ് പറഞ്ഞു. ബിജെപി ആസ്ഥാനമായ മാരാർജി ഭവനിലെ ആഘോഷത്തിലും വന്ദേമാതരം മുഴുവൻ പാടി.

