തിരുവനന്തപുരം : കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിൽ അടിസ്ഥാനപരമായ തിരുത്തലുകൾ വരുത്താൻ പൊതുജനാഭിപ്രായം തേടുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രണ്ടു ദിവസങ്ങളിലായി ചേർന്ന സി.പി.എം. നേതൃയോഗങ്ങൾക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിവ്യു റിപ്പോർട്ട് പാർട്ടി ഏകകണ്ഠമായി അംഗീകരിച്ചു. പരാജയ കാരണങ്ങളെക്കുറിച്ച് ആഴത്തിലുള്ള വിമർശനവും സ്വയം വിമർശനവും ഉൾക്കൊള്ളുന്നതാണ് ഈ റിപ്പോർട്ട്.
തിരഞ്ഞെടുപ്പിൽ നേരിട്ടത് തികച്ചും അപ്രതീക്ഷിതമായ തിരിച്ചടിയാണെന്നും ഇങ്ങനെയൊരു പരാജയം മുൻകൂട്ടി മനസ്സിലാക്കാൻ സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്നും എം.വി. ഗോവിന്ദൻ തുറന്നുപറഞ്ഞു. ആഗോളതലത്തിൽ നിലനിൽക്കുന്ന വലതുപക്ഷവൽക്കരണം കേരളത്തിന്റെ ചിന്താമണ്ഡലത്തെയും സ്വാധീനിച്ചിട്ടുണ്ട്. ജനകീയ പ്രശ്നങ്ങൾ പൂർണ്ണമായി പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിലാണ് എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണയോടെ ജനാധിപത്യ ശൈലിയിലുള്ള തിരുത്തൽ നടപടികൾക്ക് പാർട്ടി തുടക്കമിടുന്നത്.
ഇതിന്റെ ഭാഗമായി ഓഗസ്റ്റ് മാസത്തിൽ 40,000 പാർട്ടി ഘടകങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങൾ ക്രോഡീകരിച്ച് വിപുലമായ സംസ്ഥാന സമിതി യോഗം ചേരും. പൊതുജനങ്ങൾക്ക് തങ്ങളുടെ നിർദ്ദേശങ്ങളും പോംവഴികളും പങ്കുവെക്കാനായി ‘പുതുവഴികൾ’ എന്ന പേരിൽ മെയിൽ ഐഡിയും വാട്സാപ്പ് നമ്പറും വെബ്‌സൈറ്റും തയാറാക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് 7999477716 എന്ന വാട്സാപ്പ് നമ്പറിലൂടെയോ puthuvazhikal@gmail.com എന്ന ഇമെയിൽ വിലാസത്തിലൂടെയോ തങ്ങളുടെ നിർദ്ദേശങ്ങൾ പാർട്ടിയെ അറിയിക്കാവുന്നതാണെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

