ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഫലം പുരോഗമിക്കവേ ആദ്യഘട്ട ഫലസൂചനകൾ പുറത്ത്. കേരളം തമിഴ്‌നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ ശക്തമായ ഭരണവിരുദ്ധവികാരമുണ്ടെന്ന് തെളിയിക്കുന്ന ഫലങ്ങളാണ് പുറത്തുവരുന്നത്. കേരളത്തിൽ ഭരണകക്ഷിയായ എൽഡിഎഫിൻ്റെ കോട്ടകളിൽ പോലും യുഡിഎഫ് മുന്നേറുന്ന കാഴ്‌ചയാണ് തുടക്കത്തിൽ കാണുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പോലും പിന്നിലായിരുന്നു . ഇടതുകോട്ടകളിൽ യുഡിഎഫ് തരംഗമാണ് അലയടിക്കുന്നത്. ഒമ്പത് മന്ത്രിമാരാണ് വോട്ടെണ്ണലിൽ പിന്നിലേക്ക് പോയത്.
അതേസമയം, തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെ നയിക്കുന്ന മുന്നണി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തമിഴ് സൂപ്പർസ്റ്റാർ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം പാർട്ടിയാണ് ലീഡ് നിലയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. നിലവിലെ കണക്കുകൾ പ്രകാരം 100 സീറ്റുകളിലാണ് ടിവികെ മുന്നേറുന്നത്. പ്രതിപക്ഷമായ എഐഡിഎംകെ നയിക്കുന്ന മുന്നണിയാണ് രണ്ടാം സ്ഥാനത്ത് 69 സീറ്റുകളിലാണ് എഐഡിഎംകെ നയിക്കുന്ന മുന്നണി മുന്നേറുന്നത്. ഡിഎംകെ 46 സീറ്റുകളിലേക്ക് പിന്തള്ളപ്പെട്ടു.
തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അടക്കം തോറ്റു .പശ്ചിമ ബംഗാളിലും ഭരണമാറ്റത്തിൻ്റെ സൂചനകളാണ് പുറത്ത് വരുന്നത്. ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലാണ് നടന്നത്. ലീഡ് നിലയിൽ സംസ്ഥാനത്ത് ബിജെപി കേവല ഭൂരിപക്ഷം മറികടന്നു. 152 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. തൃണമൂൽ കോൺഗ്രസ് 107 സീറ്റുകളിലും. വോട്ടെണ്ണലിന്റെറെ തുടക്കത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബിജെപി സ്ഥാനാർഥിയും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

