Sunday, July 26, 2026
HomeUncategorizedഹോർമുസ് തുറക്കാൻ സജീവ ചർച്ചകളുമായി ഒമാനും ഇറാനും: വ്യോമാക്രമണങ്ങളിൽ നിന്നും പിൻവലിഞ്ഞ് അമേരിക്ക

ഹോർമുസ് തുറക്കാൻ സജീവ ചർച്ചകളുമായി ഒമാനും ഇറാനും: വ്യോമാക്രമണങ്ങളിൽ നിന്നും പിൻവലിഞ്ഞ് അമേരിക്ക

ടെഹ്റാൻ : ഹോർമുസ് കടലിടുക്കും സമീപത്തെ അതത് രാജ്യങ്ങളുടെ സമുദ്രപാതകളും വീണ്ടും തുറക്കുന്നതിനുള്ള ഒമാനും ഇറാനും തമ്മിലുള്ള ചർച്ചയിൽ പുരോഗതിയുണ്ടായതായി പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. കരാറിലെത്താൻ കൂടുതൽ സമയം വേണ്ടിവരുമെങ്കിലും ചർച്ചകൾ അനുകൂല ദിശയിലാണെന്ന് രണ്ട് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് സി.ബി.എസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

അതേസമയം, അമേരിക്ക തുടർച്ചയായി 13 രാത്രികൾ ഇറാനിൽ നടത്തിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ ശനിയാഴ്ച രാത്രിയിൽ പുതിയ ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള ചർച്ചകൾക്കായി ഒമാൻ പ്രതിനിധികൾ വെള്ളിയാഴ്ച ടെഹ്റാനിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരായ വ്യോമാക്രമണങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. നേരിട്ടുള്ള നയതന്ത്ര ചർച്ചകൾക്ക് തടസ്സമുണ്ടാകാതിരിക്കാനാണ് അമേരിക്ക ആക്രമണം താൽക്കാലികമായി നിർത്തിയതെന്ന് പ്രാദേശിക വൃത്തങ്ങൾ വ്യക്തമാക്കി.

എന്നാൽ വിഷയത്തിൽ വൈറ്റ് ഹൗസും യു.എസ്. സെൻട്രൽ കമാൻഡും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ചർച്ചകളുടെ പുരോഗതി അമേരിക്ക സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്സ് അസോസിയേഷൻ അത്താഴവിരുന്നിൽ സംസാരിച്ച ട്രംപ്, “ഇറാൻ ഒരു കരാറിലെത്താൻ ആഗ്രഹിക്കുന്നു. എന്നാൽ അവർ ഇതുവരെ അതിന് തയ്യാറായിട്ടില്ലെന്നാണ് എന്റെ വിലയിരുത്തൽ. എങ്കിലും അവരുടെ നിലപാട് കേൾക്കാൻ ഞാൻ തയ്യാറാണ്,” എന്ന് പറഞ്ഞു. അതേസമയം, കാസ്പിയൻ കടലിൽ ഇറാന്റെ ഒരു വാണിജ്യ കപ്പലിന് നേരെ യുക്രൈൻ ആക്രമണം നടത്തിയെന്ന് ആരോപിച്ച് ഇറാൻ രംഗത്തെത്തി. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത് കടുത്ത ആക്രമണ നടപടിയാണെന്നും ഇറാൻ കുറ്റപ്പെടുത്തി.

സംഭവവുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയൻ വിദേശകാര്യ മേധാവി കാജ കല്ലാസുമായി സംസാരിച്ചതായും വിഷയത്തിൽ ശക്തമായ പ്രതികരണം ആവശ്യപ്പെട്ടതായും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി അറിയിച്ചു. അതേസമയം, കാസ്പിയൻ കടലിൽ ഇറാനുമായി ബന്ധപ്പെട്ട സൈനിക ചരക്ക് നീക്കത്തിനായി ഉപയോഗിച്ചിരുന്ന കപ്പലുകൾ ഉൾപ്പെടെ ലക്ഷ്യമിട്ട് ദീർഘദൂര ആക്രമണങ്ങളിൽ നിർണായക വിജയം നേടിയതായി യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി എക്‌സിലൂടെ അവകാശപ്പെട്ടു. ഇതിനിടെ, ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള അമേരിക്കൻ ഉപരോധം മറികടക്കാൻ ശ്രമിച്ച ഒരു വാണിജ്യ കപ്പൽ പ്രവർത്തനരഹിതമാക്കിയതായി അമേരിക്കൻ സൈന്യവും അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments