തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടി യുഡിഎഫ്. മൂന്നാം ഊഴമെന്ന എൽഡിഎഫ് പ്രതീക്ഷ ഫലിച്ചില്ല. എൻഡിഎ ചരിത്രത്തിൽ ആദ്യമായി മൂന്ന് സീറ്റ് നേടി. എൽഡിഎഫ്– 34, യുഡിഎഫ്– 104, എൻഡിഎ– 3. യുഡിഎഫ് മുന്നേറ്റത്തിൽ ഇടതുപക്ഷത്തിന്റെ പരമ്പരാഗത കോട്ടകൾ തകർന്നു. വോട്ടെണ്ണൽ തുടങ്ങി 6 റൗണ്ട് പൂർത്തിയാകുന്നതുവരെ ധർമടത്ത് പിണറായി വിജയൻ ഒരു തവണ പോലും ലീഡ് ചെയ്തില്ല. ഒടുവിൽ, തിളക്കം കുറഞ്ഞ വിജയമാണ് മുഖ്യമന്ത്രിക്ക് ശക്തികേന്ദ്രത്തിൽ ലഭിച്ചത്. മന്ത്രിമാരിൽ ഭൂരിഭാഗവും പരാജയപ്പെട്ടു.
തുടക്കത്തിൽ 6 ഇടങ്ങളിൽ ലീഡ് ചെയ്ത എൻഡിഎ നേമത്തും ചാത്തന്നൂരിലും കഴക്കൂട്ടത്തും വിജയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറവൂരിൽനിന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പരവൂരിൽനിന്നും വിജയിച്ചു. ശക്തമായ മത്സരം നടന്ന വട്ടിയൂർക്കാവിൽ ലീഡ് നില മാറിമറിഞ്ഞുവന്നെങ്കിലും കെ.മുരളീധരൻ ജയിച്ചു കയറി. കേരള കോൺഗ്രസ് (എം) മത്സരിച്ച 12 ഇടങ്ങളിലും പരാജയപ്പെട്ടു. പാലായിൽ ജോസ് കെ.മാണിയും ഇടുക്കിയിൽ റോഷി അഗസ്റ്റിനും തോറ്റു. സിപിഎം വിതരായി മത്സരിച്ച ജി.സുധാകരൻ അമ്പലപ്പുഴയിലും ടി.കെ.ഗോവിന്ദൻ തളിപ്പറമ്പിലും വി.കുഞ്ഞിക്കൃഷ്ണൻ പയ്യന്നൂരിലും വിജയിച്ചു.

