മലപ്പുറം: കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്രം നിർദേശിച്ചെന്നു ഇ. ശ്രീധരൻ. 15 ദിവസത്തിനകം പ്രഖ്യാപനം ഉണ്ടാകും. ഉത്തരവ് വരാൻ വൈകുമെങ്കിലും സമയം കളയാൻ ഇല്ലാത്തതിനാൽ പ്രവർത്തങ്ങളുമായി മുന്നോട്ട് എന്നും മെട്രോമാൻ പറഞ്ഞു. പൊന്നാനിയിൽ ഇതിനായി ഡിഎംആര്‍സി ഓഫീസും ഒരുങ്ങി.
കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, മറ്റൊരു അതിവേഗ റെയിൽ പദ്ധതിക്ക് കേന്ദ്രം ഒരുങ്ങിയതായി നേരത്തെ തന്നെ ആലോചന ഉണ്ടായിരുന്നു എന്ന് കേന്ദ്ര വൃത്തങ്ങൾ സൂചന നൽകിയിരുന്നു. ഡൽഹി മെട്രോ റെയിൽ കോര്‍പറേഷനാണ് വിശദ പദ്ധതി രേഖ തയ്യാറാക്കാനുള്ള ചുമതല. എല്ലാം ഡിഎംആര്‍സി ഉപദേശകൻ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ ആണ്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ പാതയാണ് മുന്നിലുള്ളത്. മൂന്നു മണിക്കൂർ 15 മിനിറ്റ് യാത്ര നേരം. 22 സ്റ്റേഷനുകൾ. തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂർ എയർപോർട്ട്കളെ ബന്ധിപ്പിച്ചു ആണ് അതിവേഗ റെയിൽ പാതയെന്നും ഇ. ശ്രീധരൻ വിശദീകരിച്ചു.
കൂടുതലും മേൽപ്പാതകളായിരിക്കും. 25 % മാണ് തുരങ്കം. മേൽപ്പാലം ഉള്ളിടത്തു തൂണുകളുടെ പണി കഴിഞ്ഞാൽ, സ്ഥലം ഉടമയ്ക്ക് വ്യവസ്ഥകളോടെ ഉപയോഗിക്കാൻ നൽകും. 9 മാസത്തിനകം ഡിപിആര്‍ പൂർത്തിയാക്കും. 5 വർഷം കൊണ്ട് 1 ലക്ഷo കോടി ചെലവിൽ നിർമാണം പൂർത്തിയാക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. നിലമ്പൂർ- നഞ്ചങ്കോട് പാതയുടെ ഡിപിആറും വേഗത്തിൽ പൂർത്തിയാകുമെന്ന് ഇ. ശ്രീധരൻ പറഞ്ഞു.

