ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാൻ്റെ പങ്ക് വ്യക്തമായതോടെ ഇന്ത്യ താത്കാലികമായി നിർത്തിവെച്ച സിന്ധു നദീജല കരാർ മൂലം പാക്കിസ്ഥാൻ കടുത്ത ജലക്ഷാമത്തിലേക്ക്.പാക്കിസ്ഥാനിലെ പ്രധാന ഡാമുകളായ തർബേല, മംഗ്ല എന്നിവയിലെ ജലനിരപ്പ് നിലവിൽ ഏറ്റവും താഴ്ന്ന അളവായ ‘ഡെഡ് ലെവലിന്’ അടുത്താണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നദികളിലെ ജലപ്രവാഹം തടസ്സപ്പെട്ടാൽ പരമാവധി 30 ദിവസത്തേക്ക് മാത്രമുള്ള ജലശേഖരണ ശേഷിയേ പാക്കിസ്ഥാനിലെ ഡാമുകൾക്കുള്ളൂ.
ചെനാബ് നദിയിലേക്കുള്ള വെള്ളം ബഗ്ലിഹാർ ഡാം വഴി ഇന്ത്യ നിയന്ത്രിച്ചത് പാക്കിസ്ഥാൻ്റെ കാർഷിക മേഖലയെയും കുടിവെള്ള ലഭ്യതയെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഈ നീക്കം തങ്ങളെ ‘മരുഭൂമി’യാക്കുമെന്നും കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നും ആരോപിച്ച് പാക്കിസ്ഥാൻ അടുത്തിടെ ഐക്യരാഷ്ട്രസഭയിൽ (UN) പരാതി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ചെനാബ് നദിയിലെ പക്കൽ ദുൽ , കിരു തുടങ്ങിയ ഹൈഡ്രോ ഇലക്ട്രിക് പദ്ധതികൾ ഡിസംബറോടെ പൂർത്തിയാക്കാൻ ഇന്ത്യ നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.
2025 ഏപ്രിലിൽ കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായാണ് 1960-ലെ സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചത്. ഭീകരവാദവും ജലം പങ്കുവെക്കലും ഒരുമിച്ച് പോകില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ. പാക്കിസ്ഥാന്റെ കാർഷികമേഖലയുടെ ഏതാണ്ട് 85-90 ശതമാനവും ആശ്രയിച്ചിരുന്നത് സിന്ധുനദീ ജല കരാർ പ്രകാരം ഇന്ത്യ നൽകിയിരുന്ന വെള്ളത്തെയായിരുന്നു.

