വാഷിങ്ടൺ: ഇറാനുമായി തിങ്കളാഴ്ച മുതൽ പുതിയ ചർച്ചകൾ ആരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് പറഞ്ഞിരുന്നെങ്കിലും, അത്തരത്തിൽ പുതിയ ചർച്ചകളൊന്നും നിലവിൽ നിശ്ചയിച്ചിട്ടില്ലെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സിബിഎസ് ന്യൂസിനോടാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. തിങ്കളാഴ്ച ഇറാന്റെ നേതൃത്വത്തെ “അവിശ്വസനീയമായ വിധത്തിൽ വഞ്ചനാപരമായവർ” എന്ന് ട്രംപ് വിമർശിച്ചിരുന്നു.
അതേസമയം, അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾ നടത്താൻ പദ്ധതിയില്ലെന്ന് ഇറാൻ മണിക്കൂറുകൾക്ക് മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ടും ഇറാന്റെ ആണവനിരായുധീകരണവുമായി ബന്ധപ്പെട്ടും ഉടൻ ധാരണയിലെത്തുമെന്ന് ഞായറാഴ്ച ട്രംപ് അവകാശപ്പെട്ടിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാകുമായിരുന്ന സൈനിക നടപടി അവസാന നിമിഷം പിൻവലിച്ച ശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം.
നിലവിൽ ഇറാന്റെ ചർച്ചകൾ ഒമാനുമായി മാത്രമാണെന്ന് യു.എസ്. ഉദ്യോഗസ്ഥർ അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെ താൽക്കാലിക പുതിയ സമുദ്രമാർഗം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി ഇരു രാജ്യങ്ങളും സൃഷ്ടിപരമായ ചർച്ചകൾ നടത്തിയതായും അവർ പറഞ്ഞു.ഇറാനെതിരായ സൈനിക നടപടി വീണ്ടും മാറ്റിവെച്ചതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, “എന്ത് സംഭവിക്കുമെന്ന് ആർക്കും അറിയില്ല. എന്നാൽ കടുത്ത നടപടി സ്വീകരിക്കുന്നതിന് മുമ്പ് അവർക്കൊരു അവസാന അവസരം കൂടി നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞങ്ങളുടെ പദ്ധതികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം,” എന്നാണ് ട്രംപ് പ്രതികരിച്ചത്. ആളുകൾക്ക് ഒരു അവസരം നൽകാൻ കഴിയുന്നതിൽ എനിക്ക് അഭിമാനമുണ്ട് എന്നും ട്രംപ് കൂട്ടിച്ചേർത്തു.

