വാഷിംഗ്ടൺ: അനധികൃതമായി അമേരിക്കയിൽ കഴിയുന്നവർക്കും സ്വയം നാടുകടത്തൽ നടത്തുന്നവർക്കും നൽകിവരുന്ന സ്റ്റൈപ്പൻഡ് തുക 1,600 ഡോളറിൽ നിന്നും 2600 ഡോളറാക്കി വർദ്ധിപ്പിക്കുന്നതായി ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് (ഡിഎച്ച്എസ്) ബുധനാഴ്ച പ്രഖ്യാപിച്ചു. സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകുന്നതിനായി സൗജന്യ വിമാന ടിക്കറ്റും യാത്രാ സഹായവും ഡിഎച്ച്എസ് നൽകുന്നുണ്ട്.
താൽപ്പര്യമുള്ളവർ CBP Home എന്ന മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.നിശ്ചിത സമയത്തിനകം സ്വയം മടങ്ങുന്നവർക്ക് രാജ്യത്തുനിന്ന് പുറത്തുപോകുന്നതിൽ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട പിഴകൾ (failure to depart fines) ഒഴിവാക്കി നൽകും. കൂടാതെ, മടങ്ങുന്നതുവരെ തടങ്കലിൽ വെക്കുന്ന നടപടികളിൽ ഇവർക്ക് മുൻഗണന നൽകില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ക്രിമിനൽ പശ്ചാത്തലമില്ലാത്ത അനധികൃത കുടിയേറ്റക്കാർക്ക് ഈ ആനുകൂല്യങ്ങൾക്കായി അപേക്ഷിക്കാം. നിലവിലെ ഭരണകൂടത്തിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് ഈ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചത്.2025 ജനുവരി മുതൽ, യുഎസിൽ നിയമവിരുദ്ധമായി കഴിയുന്ന 2.2 ദശലക്ഷം ആളുകൾ സ്വമേധയാ സ്വയം നാടുകടത്തപ്പെട്ടതായും പതിനായിരക്കണക്കിന് ആളുകൾ സിബിപി ആപ്പ് ഉപയോഗിക്കുന്നതായും ഡിഎച്ച്എസ് അവകാശപ്പെട്ടു. “ഈ ഭരണകൂടത്തിന്റെ ഒരു വർഷം ആഘോഷിക്കുന്നതിനായി, നിയമവിരുദ്ധമായി ഈ രാജ്യത്തുള്ളവർക്ക് സ്വമേധയാ പോകാനുള്ള പ്രോത്സാഹനം യുഎസ് നികുതിദായകർ ഉദാരമായി വർദ്ധിപ്പിക്കുകയാണ് – $2,600 എക്സിറ്റ് ബോണസ് വാഗ്ദാനം ചെയ്യുന്നു.
നിയമ വിരുദ്ധരായ വിദേശികൾ ഈ സമ്മാനം പ്രയോജനപ്പെടുത്തി സ്വയം നാടുകടത്തണം, കാരണം അവർ അങ്ങനെ ചെയ്തില്ലെങ്കിൽ, ഞങ്ങൾ അവരെ കണ്ടെത്തും, ഞങ്ങൾ അവരെ അറസ്റ്റ് ചെയ്യും, അവർക്ക് ഒരിക്കലും മടങ്ങിവരാനാകില്ല.” – ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം ഒരു പ്രസ്താവനയിൽ പറഞ്ഞു.

