ബത്തേരി(വയനാട്) : ഇസ്രയേലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ വയനാട് സ്വദേശി ജിനേഷിന്റെ ഭാര്യ വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലിരിക്കെ മരിച്ചു. ഇസ്രയേലില്‍ കെയര്‍ ഗിവര്‍ (പ്രായമായവരെ പരിചരിക്കൽ) ആയിരിക്കെ അഞ്ചു മാസം മുന്‍പ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ബത്തേരി കോളിയാടി പെലക്കുത്ത് ജിനേഷ് പി.സുകുമാരന്റെ(38) ഭാര്യ വയനാട് കോളേരി സ്വദേശി രേഷ്മ(34) ആണ് വിഷം ഉള്ളിൽ ചെന്ന് ചികില്‍സയിലിരിക്കെ മരിച്ചത്. മകൾ: ആരാധ്യ(തംബുരു).
വയനാട് ബത്തേരി സ്വദേശിയായ ജിനേഷിനേയും വീട്ടുടമസ്ഥയായ എൺപതു വയസ്സുള്ള വയോധികയേയും ജറുസലേമിനു സമീപം മേവസേരേട്ട് സിയോനിലാണ് ജൂലൈയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. വയോധികയുടെ ഭർത്താവിനെ പരിചരിക്കുന്ന ജോലിയായിരുന്നു ജിനേഷിന്. അവരുടെ ബന്ധുക്കൾ വീട്ടിൽ എത്തിയപ്പോഴാണ് സ്ത്രീയെ കുത്തേറ്റു മരിച്ച നിലയിലും ജിനേഷിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്.
ജിനേഷിനെയും വയോധികയെയും ആരെങ്കിലും അപായപ്പെടുത്തിയതാണോ അതോ ജിനേഷ് ജീവനൊടുക്കിയതാണോ എന്നത് സംബന്ധിച്ച അന്വേഷണത്തിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇക്കാര്യം തേടി ഇസ്രയേലിലെ മലയാളി സുഹൃത്തുക്കളെയും അധികാരികളെയും രേഷ്മ നിരന്തരം ബന്ധപ്പെട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു. വയനാട്ടിൽ മെഡിക്കൽ റപ്രസന്റേറ്റീവായി ജോലി ചെയ്യുന്നതിനിടെയാണ് ജിനേഷ് ഇസ്രയേലിലേക്ക് പോയത്. ബത്തേരി കൈവട്ടമൂല പെലക്കുത്ത് വീട്ടിൽ രാധയുടെയും പരേതനായ സുകുമാരന്റെയും മകനാണ്.

