മട്ടന്നൂർ : സിനിമയാണു തനിക്കേറെ താൽപര്യമുള്ള മേഖലയെന്നും അവിടെനിന്നു മാറിനിൽക്കേണ്ടി വന്നതിനാൽ വലിയ വരുമാനം നിലച്ചെന്നും തന്നെ ഒഴിവാക്കി സി.സദാനന്ദനെ മന്ത്രിയാക്കണമെന്നാണ് ആഗ്രഹമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സദാനന്ദൻ എംപിക്കു സ്വീകരണവും എംപിയുടെ മട്ടന്നൂരിലെ ഓഫിസ് ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. വൈകാതെ ഇതൊരു മന്ത്രിയുടെ ഓഫിസായി മാറട്ടെയെന്നാണു പ്രാർഥിക്കുന്നത്.
കേരളത്തിൽ ആദ്യമായി ജനങ്ങൾ തിരഞ്ഞെടുത്ത എംപി എന്ന നിലയിൽ പാർട്ടിക്കു തന്നോട് ഉത്തരവാദിത്തം ഉണ്ടാകാം. ആ ഉത്തരവാദിത്തത്തിന്റെ പുറത്താണു തന്നെ കേന്ദ്രമന്ത്രിയാക്കിയത്. ആത്യന്തികമായി മനുഷ്യനായി ജീവിക്കണം. രാഷ്ട്രീയക്കാരനായി ജീവിക്കണമെന്ന് ആഗ്രഹമില്ല. പ്രയാസങ്ങൾ മറച്ചുപിടിച്ച് ഇളിച്ചു കാണിക്കുന്ന രാഷ്ട്രീയക്കാരനാകാൻ തയാറല്ല. വെളുക്കെ ചിരിച്ചു കാണിക്കുന്നവർ അപകടത്തിലേക്കു ചാടിക്കുന്നവരാണ്’– സുരേഷ് ഗോപി പറഞ്ഞു.
സദാനന്ദനെ മന്ത്രിയാക്കിയാൽ അത് രാഷ്ട്രീയ ചരിത്രമാകും. അദ്ദേഹത്തിന്റെ എംപി ഓഫിസ് തുറന്നു. അദ്ദേഹത്തെ എംപിയുടെ കസേരയിൽപിടിച്ച് ഇരുത്തുമ്പോഴും ഞാൻ പ്രാർഥിച്ചത് ഏറെ വൈകാതെ ഇതൊരു മന്ത്രിയുടെ ഓഫിസായി മാറട്ടെ എന്നാണ്. ഒരു മന്ത്രിയെ ആ കസേരയിലേക്ക് പിടിച്ചിരുത്താൻ ഞാൻ എത്തണേ എന്നാണ് പ്രാർഥന. കേരളത്തിൽനിന്ന് ആദ്യമായി ജനങ്ങൾ തിരഞ്ഞെടുത്ത എംപി എന്ന നിലയിൽ പാർട്ടിക്ക് ഒരു ഉത്തരവാദിത്തം ഉണ്ടാകാം. ആ ഉത്തരവാദിത്തത്തിന്റെ പുറത്താകാം എന്നെ മന്ത്രിയാക്കിയത്. ഞാൻ ആത്മാർഥമായി പറയുകയാണ്. എന്നെ ഒഴിവാക്കി ഇദ്ദേഹത്തെ മന്ത്രിയാക്കിയാൽ അത് കേരളത്തിൽ പുതിയ രാഷ്ട്രീയ ചരിത്രമാകും എന്നാണ് വിശ്വാസം. ഞാൻ ചെയ്യേണ്ട കാര്യങ്ങൾ കൂടി ഇദ്ദേഹത്തെക്കൊണ്ട് ചെയ്യിപ്പിച്ചെടുക്കണം.
തന്റെ ജനസമ്പർക്ക പരിപാടി ജനങ്ങൾക്ക് ഗുണകരമാണെന്ന് സുരേഷ്ഗോപി പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കുന്നവർക്കും കേൾക്കുന്നവർക്കും മനഃശുദ്ധിയും രാഷ്ട്രീയ ശുദ്ധിയും ലഭിച്ചു. അതാണ് എതിരാളികളെ ഭയപ്പെടുത്തുന്നത്. ഒന്നിനെയും വെറുതെ വിടില്ല. പൂച്ചാണ്ടി കാണിച്ച് പേടിപ്പിക്കേണ്ടെന്നും സുരേഷ്ഗോപി പറഞ്ഞു. ജൂലൈയിലാണ് രാജ്യസഭാംഗമായി സദാനന്ദനെ നിർദേശിച്ചു രാഷ്ട്രപതി വിജ്ഞാപനം ഇറക്കിയത്. കണ്ണൂർ കൂത്തുപറമ്പ് ഉരുവച്ചാൽ സ്വദേശിയാണ്. 1994ൽ സിപിഎം ആക്രമണത്തിൽ കാൽ നഷ്ടപ്പെട്ടിരുന്നു.

