വാഷിങ്ടൻ : റഷ്യയിൽ നിന്നുള്ള ആക്രമണം ചെറുക്കുന്നതിന് ദീർഘദൂര ടോമാഹോക്ക് മിസൈൽ യുക്രെയ്ന് നൽകുന്നത് പരിഗണിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മിസൈലുകൾ യുക്രെയ്ന് നൽകുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, നൽകിയേക്കാം എന്നായിരുന്നു ട്രംപിന്റെ മറുപടി. കൂടുതൽ സൈനിക ശേഷി ആവശ്യപ്പെട്ട് യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ദിവസങ്ങൾക്കു മുൻപു ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിനു പിന്നാലെയാണ് ഈ പ്രതികരണം.
പാർലമെന്റിൽ ഇടതുപക്ഷ പ്രതിഷേധം
ടോമാഹോക്ക് മിസൈലുകളെക്കുറിച്ച് റഷ്യയുമായി സംസാരിക്കാൻ സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു. മിസൈലുകൾ യുക്രെയ്ന് നൽകുന്നതിനെതിരെ റഷ്യ യുഎസിനു നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് സംഘർഷം രൂക്ഷമാക്കുമെന്നും, യുഎസ്-റഷ്യ ബന്ധത്തിൽ വലിയ സമ്മർദ്ദമുണ്ടാക്കുമെന്നും അവർ പറഞ്ഞിരുന്നു. ടോമാഹോക്ക് മിസൈലുകൾക്ക് 2,500 കിലോമീറ്റർ ദൂരപരിധിയുണ്ട്. യുക്രെയ്ന് മിസൈലുകൾ ലഭിച്ചാൽ റഷ്യൻ തലസ്ഥാനമായ മോസ്കോ അവരുടെ ആക്രമണ പരിധിയിൽ വരും.
മിസൈലുകൾ നൽകണമെന്ന യുക്രെയ്ൻ പ്രസിഡന്റിന്റെ ആവശ്യം പരിഗണിച്ചുവരികയാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റു ചില യൂറോപ്യൻ രാജ്യങ്ങളും ടോമാഹോക്ക് മിസൈൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ യുക്രെയ്ൻ ഈ ആവശ്യം ഉന്നയിച്ചപ്പോൾ ട്രംപ് തള്ളിക്കളഞ്ഞിരുന്നു.

