കൊല്ലം: കിണറ്റിൽച്ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മതിലിടിഞ്ഞ് ഇവരുടെ സുഹൃത്തും ഫയർഫോഴ്സ് ഉദ്യോഗസ്ഥനും മരിച്ചു. കൊല്ലം നെടുവത്തൂരിലാണ് സംഭം. കിണറിന്റെ കൈവരി ഇടിഞ്ഞാണ് അപകടമുണ്ടായത്. നെടവത്തൂർ സ്വദേശിനി അർച്ചന, സുഹൃത്തായ ശിവകൃഷ്ണൻ, ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ സോണി എസ്.കുമാർ എന്നിവരാണ് മരിച്ചത്.
സുഹൃത്തായ ശിവകൃഷ്ണനും അർച്ചനയും തമ്മിൽ കഴിഞ്ഞ ദിവസം വാക്കുതർക്കമുണ്ടായിരുന്നു. തുടർന്ന് അർച്ചന കിണറ്റിൽചാടുകയായിരുന്നു. ഉടൻ തന്നെ ശിവകൃഷ്ണൻ ഫയർഫോഴ്സിനെ വിവരമറിയിച്ചു. സ്കൂബ ഡൈവേഴ്സ് ഉൾപ്പടെയുള്ള ഫയർഫോഴ്സ് സംഘം സംഭവസ്ഥലത്തേക്ക് എത്തുകയും ചെയ്തു. ഫയർഫോഴ്സ് എത്തുമ്പോൾ ആതിരക്ക് ജീവനുണ്ടായിരുന്നു. ഇവരെ രക്ഷിക്കാനായി സോണി കിണറ്റിൽ ഇറങ്ങുകയായിരുന്നു.
രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ കിണറിന്റെ മതിലിടിയുകയായിരുന്നു. മതിലിനടുത്ത് നിന്നിരുന്ന ശിവകൃഷ്ണൻ കിണറിനുള്ളിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ മറ്റുള്ള ഉദ്യോഗസ്ഥർ സോണിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശിവകൃഷ്ണന്റെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരമായതെന്നാണ് പ്രാഥമിക വിവരം. കിണറിന്റെ സമീപത്തേക്ക് വരരുത് എന്ന് ഫയര്‍ഫോഴ്‌സ് സംഘം മുന്നറിയിപ്പ് നല്‍കിയിരുന്നു. പഴയ കിണറായിരുന്നു എന്നതും കൈവരി ദുര്‍ബലമായിരിക്കാം എന്നതും മുന്നില്‍ കണ്ടാണ് മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ശിവകൃഷ്ണന്‍ മുന്നറിയിപ്പ് അവഗണിച്ച് കിണറിന്റെ സമീപത്തേക്ക് എത്തുകയായിരുന്നു.

