ന്യൂഡൽഹി: ‘ഡേയ്, ഇന്ത താടി ഇരുന്താൽ യാർക്കാടാ പ്രച്ന’മെന്നത് തുടരും സിനിമയിലെ മോഹൻലാലിന്റെയും ശോഭനയുടെയു സംഭാഷണമാണ്. മോഹൻലാൽ താടി വെട്ടാനൊരുങ്ങുമ്പോൾ ‘ആ താടി തൊട്ടാൽ കൈ ഞാൻ വെട്ടും’ എന്ന ശോഭനയുടെ ഡയലോഗിനു മറുപടിയായാണു മോഹൻലാൽ സ്വയം ഇതു ചോദിക്കുന്നത്.ദാ ഇപ്പോൾ ആ താടി ഇപ്പോൾ ദേശീയതലത്തിൽ ‘പ്രച്ന’ മായിരിക്കുന്നു.
ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ, ടെറിട്ടോറിയൽ ആർമിയിൽ ലഫ്.കേണൽ (ഓണററി) കൂടിയായ നടൻ മോഹൻലാലിനെ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി കമൻഡേഷൻ കാർഡ് നൽകി ആദരിച്ചിരുന്നു. ഈ ചടങ്ങിൽ മോഹൻലാൽ താടി വടിക്കാതെ യൂണിഫോമിൽ ക്യാപ് അണിഞ്ഞാണെത്തിയത്.
സൈനിക യൂണിഫോം ധരിക്കുമ്പോൾ താടി വടിച്ചിരിക്കണമെന്നാണു ചട്ടം. യൂണിഫോം ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു സേനാ ആസ്ഥാനത്തുനിന്നു കൃത്യമായ ഉപദേശം നൽകണമെന്നു ചിത്രം പങ്കിട്ട് നാവികസേന മുൻ മേധാവി അഡ്മിറൽ (റിട്ട) അരുൺ പ്രകാശ് സമൂഹമാധ്യമത്തിൽ കുറിച്ചു. സമാന വിമർശനം പല മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ഉയർത്തി. സിഖ് വിഭാഗക്കാർക്കു മാത്രമാണു താടിയുടെ കാര്യത്തിൽ ഇളവുള്ളത്.

