Friday, December 5, 2025
HomeGulfദോഹയിൽ അറബ്-ഇസ്‌ലാമിക് ഉച്ചകോടിക്ക് തുടക്കം

ദോഹയിൽ അറബ്-ഇസ്‌ലാമിക് ഉച്ചകോടിക്ക് തുടക്കം

ദോഹ: ​ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് നടക്കുന്ന അടിയന്തര അറബ് -ഇസ്‌ലാമിക് ഉച്ചകോടിയിൽ ശക്തമായ പ്രതികരണങ്ങൾ ഉണ്ടാകുമെന്ന് സൂചന.ഇന്നലെ രാവിലെ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുടെ അധ്യക്ഷതയിലാണ് അറബ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം ആരംഭിച്ചത്. ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപറേഷനിലെ (ഒ.ഐ.സി) നേതാക്കളും 22 അംഗ അറബ് ലീഗിലെ നേതാക്കളുമാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെയുള്ള പ്രതികരണമായി നയതന്ത്ര ബന്ധങ്ങൾ വിഛേദിക്കുന്നത് അടക്കം ശക്തമായ തീരുമാനങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന. വ്യാപാര നിയന്ത്രണങ്ങൾ ഉൾപ്പെടെ ഇസ്രായേലിനെതിരെ സമ്മർദം ചെലുത്താൻ അറബ് രാജ്യങ്ങൾ മുന്നോട്ടുവന്നേക്കാമെന്നും കരുതുന്നു. ​ഇസ്രായേലിനെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് ഖത്തർ നേരത്തേ അറിയിച്ചിരുന്നു. ഫലസ്തീനിൽ തുടങ്ങി ഖത്തറിൽ വരെ എത്തിനിൽക്കുന്ന, അറബ് ലോകത്തിനെതിരായ ഇസ്രായേൽ ആക്രമണങ്ങളുടെ പരമ്പരയുടെ പശ്ചാത്തലത്തിലാണ് ദോഹയിലെ അറബ് -ഇസ്‌ലാമിക് ഉച്ചകോടി നടക്കുന്നതെന്നും അടിയന്തര നടപടികളുണ്ടാകുമെന്നുമാണ് ഇതുസംബന്ധിച്ച് രാഷ്ട്രീയ വിദഗ്ധർ പ്രകടിപ്പിക്കുന്നത്.

ആക്രമണത്തിനുശേഷം യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ, കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് അടക്കം വിവിധ രാജ്യങ്ങളുടെ തലവന്മാർ ഖത്തറിൽ നേരിട്ടെത്തി ഐക്യാദാർഢ്യമറിയിച്ചിരുന്നു.

ഇസ്രായേലിനെ ഒറ്റപ്പെടുത്താനും ഖത്തറിന്റെ നിലപാടുകൾ വിശദീകരിക്കാനും ലക്ഷ്യമിട്ട് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൽ ബിൻ ജാസിം ആൽഥാനി അമേരിക്കയിലെത്തി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പശ്ചിമേഷ്യൻ ദൂതൻ സ്റ്റീവ് വിറ്റ്കോഫ് എന്നിവരുമായി കൂടിക്കാഴ്ചയും നടത്തി. രാജ്യത്തിന്റെ പരമാധികാരത്തിനുനേരെയുള്ള ആക്രമണത്തിനെതിരെ ആഗോളതലത്തിൽ പിന്തുണ ആർജിക്കുന്നതിന് ഖത്തർ നയതന്ത്ര ശ്രമങ്ങൾ തുടരുന്നുണ്ട്. ആക്രമണത്തിനു പിന്നാലെ ആഗോളതലത്തിൽ ഖത്തറിന് വലിയ പിന്തുണ ലഭിച്ചിരുന്നു. യു.എൻ രക്ഷസമിതിയിൽ ഖത്തറിനെ പിന്തുണച്ചും യു.എസ് അടക്കം 15 അംഗരാജ്യങ്ങളും ഒന്നിച്ചു പ്രസ്താവനയിറക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments