ദുബായ് : മധ്യവേനൽഅവധി അവസാനിക്കാൻ 10 ദിവസം ശേഷിക്കെ മലയാളികൾ ഉൾപ്പെടെയുള്ള കുടുംബങ്ങൾ തിരിച്ചെത്തി തുടങ്ങിയതോടെ വിമാനത്താവളങ്ങളിൽ തിരക്കേറി. 12 ദിവസത്തിനിടെ 36 ലക്ഷം പേരെ സ്വാഗതം ചെയ്യാനുള്ള തയാറെടുപ്പിലാണ് ദുബായ് രാജ്യാന്തര വിമാനത്താവളം. അബുദാബി, ഷാർജ, റാസൽഖൈമ, ഫുജൈറ, അൽഐൻ വിമാനത്താവളങ്ങളിലും തിരക്കേറുകയാണ്.
പ്രവാസികളുടെ മടങ്ങിവരവ് മുന്നിൽകണ്ട് നാളെ മുതൽ വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് നാലിരട്ടി ഉയർത്തിയതിനാൽ ഇന്നാണ് ഏറ്റവും കൂടുതൽ പേർ തിരിച്ചെത്തുന്നത്. ഇന്ന് ദുബായ് രാജ്യാന്തര വിമാനത്താവളം വഴി മാത്രം 2.9 ലക്ഷം പേർ തിരിച്ചെത്തും. ഈ വർഷം ആദ്യപകുതിയിൽ 98.8 ലക്ഷം സന്ദർശകരാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നുപോയത്. മുൻവർഷം ഇതേ കാലയളവിനെക്കാൾ 6 % വർധന രേഖപ്പെടുത്തി ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായി മാറി.
യാത്രാ നടപടികൾ വേഗത്തിലാക്കാൻ
12 വയസ്സിനു മുകളിലുള്ള യാത്രക്കാർ സ്മാർട്ട് ഗേറ്റ് ഉപയോഗിച്ചാൽ ഇമിഗ്രേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാം.
∙ നിശ്ചയദാർഢ്യമുള്ളവർ (ഭിന്നശേഷിക്കാർ) പ്രത്യേക കൗണ്ടറിന്റെ സേവനം പ്രയോജനപ്പെടുത്തിയാൽ കാത്തിരിപ്പ് ഒഴിവാക്കാം.

