ന്യൂഡൽഹി: കർഷക താത്പര്യത്തിനെതിരായ ഏതൊരു നയത്തിനെതിരേയും താൻ ഒരു മതിൽ പോലെ നിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ചരിത്രം കുറിക്കാനുള്ള സമയമാണെന്നും ലോകവിപണിയെ ഇന്ത്യ ഭരിക്കണമെന്നും അദ്ദേഹം ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞു.
ഇത് ചരിത്രം കുറിക്കാനുള്ള സമയാണ്. ലോകവിപണിയെ നാം ഭരിക്കണം. ഉത്പാദനച്ചെലവ് കുറയ്ക്കണം. ഗുണനിലവാരമുള്ള ഉത്പ്പന്നങ്ങൾ ഉപയോഗിച്ച് ആഗോള വിപണികളിൽ നമ്മുടെ കഴിവ് തെളിയിക്കേണ്ട സമയമാണിത്. കുറഞ്ഞവില, ഉയർന്ന നിലവാരം എന്നതായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മറ്റു രാജ്യങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. നമ്മുടെ ലക്ഷ്യം കാണാൻ നമുക്ക് മുമ്പോട്ട് പോകേണ്ട സമയമാണിത്- മോദി കൂട്ടിച്ചേർത്തു.
സ്വാതന്ത്ര സമര സേനാനികൾ ‘സ്വതന്ത്ര ഇന്ത്യ’ വിഭാവനം ചെയ്തതു പോലെ ഒരു ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കാൻ ദൃഢനിശ്ചയം എടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. മറ്റുള്ളവരെ ഇകഴ്ത്തിക്കാണുന്നതിൽ ഊർജ്ജം പാഴാക്കരുത്. നമ്മെത്തന്നെ ശക്തിപ്പെടുത്തുന്നതിലായിരിക്കണം നമ്മുടെ ശ്രദ്ധ എന്നും അദ്ദേഹം പറഞ്ഞു.
കർഷകരുടെ താത്പര്യത്തിനെതിരായ ഏതൊരു നയത്തിനും മുന്നിൽ മോദി ഒരു മതിൽ പോലെ നിൽക്കും. തന്റെ കർഷകരെ താൻ ഉപേക്ഷിക്കില്ലെന്ന് മോദി പറഞ്ഞു.കർഷകർ, മത്സ്യത്തൊഴിലാളികൾ, കന്നുകാലി വളർത്തുന്നവർ തുടങ്ങിയവരുടെ താത്പര്യങ്ങൾക്കെ തിരായ ഏതൊരു നയത്തിന് മുമ്പിലും മോദി ഒരു മതിൽ പോലെ നിൽക്കുന്നു. പാൽ, പഴവർഗ്ഗങ്ങൾ, ചണം തുടങ്ങിയവയുടെ ഉത്പാദനത്തിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്താണ്.
മത്സ്യം, അരി, ഗോതമ്പ്, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയുടെ ഉത്പാദനത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. നാല് ലക്ഷം കോടി രൂപയുടെ കാർഷികോത്പ്പന്നങ്ങളുടെ കയറ്റുമതി നടന്നിട്ടുണ്ട്. അവരെ പിന്തുണയ്ക്കാൻ നിരവധി പദ്ധതികളുണ്ട് – മോദി പറഞ്ഞു.

