വാഷിങ്ടൻ : യുക്രെയ്ൻ യുദ്ധത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു. ഇരുവരും തമ്മിൽ അടുത്ത ആഴ്ച കൂടിക്കാഴ്ച നടത്തുമെന്നും യുഎഇ ആയിരിക്കും വേദിയെന്നും റഷ്യൻ വൃത്തങ്ങൾ അറിയിച്ചു. പുട്ടിൻ ആണ് യുഎഇ ചർച്ചക്ക് വേദിയാകണമെന്ന് നിർദേശിച്ചത്.
പുട്ടിനും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും തമ്മിൽ നേരിട്ട് ചർച്ച നടത്തിയതിന് ശേഷം മാത്രമേ പുട്ടിനുമായുള്ള ചർച്ചക്ക് ട്രംപ് തയ്യാറാകൂ എന്നാണ് നേരത്തെ വൈറ്റ് ഹൗസ് അറിയിച്ചിരുന്നത്. അതേസമയം സമാധാന ചർച്ചകളിൽ യൂറോപ്യൻ രാജ്യങ്ങൾ കൂടി പങ്കെടുക്കണമെന്നാണ് സെലൻസ്കിയുടെ നിലപാട്. യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ബുധനാഴ്ച മോസ്കോയിൽ വച്ച് മൂന്ന് മണിക്കൂർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നതായി പുട്ടിൻ സ്ഥിരീകരിച്ചത്. വ്യാഴാഴ്ച മോസ്കോയിൽ വച്ച് യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ-നഹ്യാനുമായി പുട്ടിൻ കൂടിക്കാഴ്ച നടത്തിയിരുന്നു.