കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് അഞ്ചിലേക്ക് മാറ്റി. പൊലീസ് സമർപ്പിച്ച അഡീഷനൽ കുറ്റപത്രവും മറ്റ് അനുബന്ധ രേഖകളും പരിശോധിച്ച് തുടർനടപടികൾ കൈക്കൊള്ളാൻ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷ നൽകിയ ഹർജി പരിഗണിച്ചാണ് കേസ് മാറ്റിയത്. കേസിലെ ഏക പ്രതിയായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ കോടതിയിൽ ഹാജരായിരുന്നു.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘം കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് (1) കോടതിയിൽ കഴിഞ്ഞ ആഴ്ച അഡീഷനൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. നേരത്തേ നൽകിയ കുറ്റപത്രം സംബന്ധിച്ച കൂടുതൽ വിശദീകരണവും തെളിവുകൾ സംബന്ധിച്ച വിശദീകരണവും അടങ്ങിയതാണിത്. ഈ വിവരങ്ങൾ പരിശോധിക്കുന്നതിനാണ് മഞ്ജുഷ സാവകാശം ചോദിച്ചത്.വിചാരണയ്ക്കായി കേസ് സെഷൻസ് കോടതിയിലേക്കു മാറ്റുന്നതിനു മുന്നോടിയായുള്ള നടപടി ക്രമങ്ങൾ അതിന് ശേഷമായിരിക്കും പൂർത്തിയാക്കുന്നത്.
2024 ഒക്ടോബർ 15ന് രാവിലെയാണ് പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ എഡിഎം നവീൻ ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എഡിഎമ്മിന്റെ യാത്രയയപ്പു ചടങ്ങിൽ ക്ഷണിക്കപ്പെടാതെയെത്തി പി.പി. ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗമാണ് നവീൻ ബാബുവിന്റെ മരണത്തിലേക്കു നയിച്ചതെന്നാണു കേസ്.
കേസിൽ അറസ്റ്റിലായ ദിവ്യയ്ക്കു പിന്നീടു ജാമ്യം ലഭിച്ചു. കേസിൽ പ്രതിയായതോടെ ദിവ്യയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കേണ്ടി വന്നിരുന്നു. പാർട്ടി തലത്തിലും നടപടിയുണ്ടായി