തിരുവനന്തപുരം: മൂന്നാഴ്ചയോളമായി തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്ന ബ്രിട്ടീഷ് യുദ്ധ വിമാനം എഫ്-35 ബിയുടെ തകരാർ പരിഹരിച്ച് തിരികെ കൊണ്ടുപ്പോകുന്നതിന് ബ്രീട്ടീഷ് സംഘം തലസ്ഥാനത്തെത്തി. അറ്റലസ് സെഡ്.എം 417 എന്ന വിമാനത്തിലാണ് ഇവർഎത്തിയത്. 25 സാങ്കേതിക വിദഗ്ദരടങ്ങുന്ന സംഘമാണ് എത്തിയിരിക്കുന്നത്.
വിമാനം തിരുനവനന്തപുരം ചാക്കയിലുള്ള എയർ ഇന്ത്യ ഹാങറിലേക്ക് മാറ്റി തകരാർ പരിഹരിക്കാനാണ് തീരുമാനം. അവിടെ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ വിമാനത്തിന്‍റെ ചിറകുകൾ അഴിച്ചുമാറ്റിയ ശേഷം സൈനിക വിമാനത്തിൽ ബ്രിട്ടനിലേക്ക് കൊണ്ടു പോകും.ഹാങറിൽ വിമാനം എത്തിക്കാൻ ഇന്ത്യൻ അധികൃതർ അനുമതി നൽകിയിട്ടുണ്ട്. ഒരാഴ്ച സംഘം കേരളത്തിൽ ഉണ്ടാകുമെന്ന് സൂചനയുണ്ട്. വിഷയത്തിൽ ബ്രിട്ടന് ഇന്ത്യ നൽകിയ പിന്തുണയിൽ ഹൈകമീഷണർ നന്ദി അറിയിച്ചു.ജൂൺ14നാണ് എഫ് 35 ബി യുദ്ധ വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കുന്നത്. കേരള ടൂറിസം വകുപ്പ് പ്രമോഷന്‍റെ ഭാഗമായി പങ്കുവെച്ച എയർ ക്രാഫ്റ്റിന്‍റെ ചിത്രം സാമൂഹ്യമാധ്യങ്ങളിൽ ചർച്ചയായിരുന്നു.

