ടൊറന്റോ: 409 കോടി രൂപ വിലമതിക്കുന്ന 479 കിലോഗ്രാം കൊക്കെയ്നുമായി ഏഴ് ഇന്ത്യൻ വംശജരടക്കം ഒമ്പത് പേരെ കനേഡിയന്‍ പൊലീസ് പിടികൂടി. ‘പ്രോജക്ട് പെലിക്കണ്‍’ എന്നുപേരിട്ട ഓപ്പറേഷനിലൂടെയാണ് അറസ്റ്റെന്ന് പീല്‍ റീജണല്‍ പൊലീസ് അറിയിച്ചു. ആയുധങ്ങള്‍ക്കുള്ള ധനസമാഹരണമുള്‍പ്പെടെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് മയക്കുമരുന്നുവഴി ലഭിക്കുന്ന പണം ഉപയോഗിക്കുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
സജ്ജിത് യോഗേന്ദ്രരാജ (31), മൻപ്രീത് സിങ് (44), ഫിലിപ്പ് ടെപ്പ് (39), അരവിന്ദർ പവാർ (29), കരംജിത് സിങ് (36), ഗുർതേജ് സിങ് (36), സർതാജ് സിങ് (27), ശിവ് ഓങ്കാർ സിങ് (31), ഹാവോ ടോമി ഹുയ്ൻ (27) എന്നിവരാണ് അറസ്റ്റിലായത്. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയാണിത്. വൻ വില ലഭിക്കുന്ന മെക്‌സിക്കന്‍ കൊക്കെയ്‌നുകള്‍ കടത്താന്‍ കാനഡയിലെ ഖലിസ്ഥാനി ഗ്രൂപ്പുകള്‍ക്ക് പണം നല്‍കുന്നത് ഐഎസ്‌ഐ ആണെന്നാണ് ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
യുഎസ് -കാനഡ ട്രക്ക് റൂട്ടുകളാണ് സംഘം ഉപയോഗിച്ചിരുന്നത്. മെക്‌സിക്കന്‍ കാര്‍ട്ടലുകളുമായും അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിതരണക്കാരുമായി സംഘത്തിന് ബന്ധമുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായവര്‍ക്കെതിരെ 35 കുറ്റങ്ങൾ ചുമത്തി. കഴിഞ്ഞ ഡിസംബറില്‍ കൊക്കെയ്‌നുമായി രണ്ട് ഇന്ത്യന്‍ വംശജരായ കനേഡിയന്‍ പൗരന്മാരെ യു.എസ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.