ന്യൂഡൽഹി: ശതകോടീശ്വരനും ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്‌കിന്റെ പിതാവിന്റെ ഇന്ത്യ സന്ദർശനമാണിപ്പോൾ നെറ്റിസൺസിനിടയിലെ പ്രധാന ചർച്ചാ വിശയം.യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും എലോൺ മസ്കും തമ്മിലുള്ള പോര് രൂക്ഷമാവുന്നതിനിടേയാണ് ഈ സന്ദർശനമെന്നതും ആളുകളുടെ ആകാംഷായെ മുൾമുനയിൽ നിർത്തിയിട്ടുണ്ട്.
മസ്കിന്റെ കമ്പനികൾക്ക് യുഎസ് സർക്കാരിന്റെ സബ്‌സിഡികൾ നൽകുന്ന കരാറുകള്‍ റദ്ദാക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളായത്.ജൂണ്‍ ഒന്ന് മുതല്‍ ആറ് വരെ അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഇറോൾ മസ്ക് ഇന്ത്യയിലെത്തിയിരുന്നത്. ഇതിന് പിന്നാലെ സന്ദർശനത്തിന്റെ കാരണം അന്വേഷിച്ച് നെറ്റിസൺസും രംഗത്തെത്തി.
സെര്‍വോടെക് റിന്യൂവബിള്‍ പവര്‍ സിസ്റ്റത്തിന്റെ ആഗോള ഉപദേഷ്ടാവായ എറോള്‍, കമ്പനിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയത്. സെര്‍വോടെക്കിന്റെ യോഗത്തില്‍ നയരൂപീകരണക്കാര്‍, നിക്ഷേപകര്‍, ബിസിനസ് നേതാക്കള്‍, വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥർ എന്നിവരേയും അദേഹം സന്ദർശിച്ചു.
മകള്‍ അലക്‌സാണ്ട്ര മസ്‌കിനൊപ്പമെത്തിയ എറോള്‍ സമീപത്തുള്ള ഹനുമാന്‍ ക്ഷേത്രവും സന്ദര്‍ശിച്ചു. ആഗ്രയിലെ താജ്മഹല്‍ സന്ദര്‍ശിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും കടുത്ത ചൂട് കാരണം യാത്ര ഉപേക്ഷിക്കുകയായിരുന്നു.
ഒരു അഭിമുഖത്തിനിടെ ഇന്ത്യയിലെ എന്റെ അനുഭവം അതിശയകരമായിരുന്നെന്ന് പറഞ്ഞ ഇറോള്‍, ഇലോണ്‍ മസ്ക് ഇന്ത്യ സന്ദര്‍ശിക്കാത്തതില്‍ അത്ഭുതവും ആശങ്കയും പ്രകടിപ്പിച്ചു.