ന്യൂഡൽഹി: പാകിസ്താനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണത്തെ തുടർന്ന് യുദ്ധ സാഹചര്യം നിലനിൽക്കുന്നതിനാൽ വിമാനത്താവളങ്ങൾ അടച്ചു. ജമ്മു, ശ്രീനഗർ, അമൃത്സർ, ധർമാശാല വിമാനത്താവളങ്ങളാണ് അടച്ചത്. വിമാനത്താവളങ്ങൾ അടച്ചത് വിമാന സർവീസുകളെ ബാധിക്കുമെന്നും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും ഇൻഡിഗോ, സ്‌പെയ്‌സ് ജെറ്റ് തുടങ്ങിയ വിമാന കമ്പനികൾ അറിയിച്ചു
കരസേന രാവിലെ 10ന് വാർത്താസമ്മേളനം നടത്തും. എവിടെയൊക്കെയാണ് ആക്രമണം നടത്തിയത്, എത്ര ഭീകരരെ വധിച്ചു തുടങ്ങിയ കാര്യങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിക്കുമെന്നാണ് കരുതുന്നത്. കര, നാവിക, വ്യോമ സേനകൾ സംയുക്തമായാണ് ആക്രമണം നടത്തിയത്. 11 മണിക്ക് മന്ത്രിസഭാ സുരക്ഷാസമിതി യോഗവും ചേരുന്നുണ്ട്.
ഇന്ന് പുലർച്ചെയോടെയാണ് പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ മിസൈൽ ആക്രമണം നടത്തിയത്. ജയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ ത്വയ്ബ എന്നീ തീവ്രവാദ സംഘടനകളുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 12 ഭീകരർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. ആക്രമണം പാകിസ്താൻ പ്രധാനമന്ത്രി സ്ഥിരീകരിച്ചു.