ന്യൂഡല്‍ഹി: പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി. പഹൽഗാം ആക്രമണശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനു പിന്നാലെയാണ് കേന്ദ്രസർക്കാർ നടപടി.ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, ഷഹീന്‍ഷാ അഫ്രീദി, ഹാരിസ് റൗഫ് എന്നിവരുടെ അക്കൗണ്ടുകളാണ് ഇന്ത്യയില്‍ നിരോധിച്ചത്. ഉള്ളടക്കം നിയന്ത്രിക്കാനുള്ള നിയമപരമായ നിര്‍ദേശം പാലിച്ചതിനാല്‍ ഈ അക്കൗണ്ട് ഇന്ത്യയില്‍ ലഭ്യമല്ലെന്നാണ് താരങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ തുറക്കുമ്പോള്‍ കാണുന്നത്. 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് ഇന്ത്യ പാകിസ്താനെതിരെ കടുത്ത നടപടികൾ സ്വീകരിച്ചത്.
ഇന്ത്യൻ നടപടികളെ വിമർശിച്ചും ചോദ്യം ചെയ്തും ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തുവന്നിരുന്നു. കഴിഞ്ഞദിവസം ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവും പാകിസ്താൻ ജാവലിന്‍ താരവുമായ അര്‍ഷദ് നദീമിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനും ഇന്ത്യയില്‍ വിലക്കേർപ്പെടുത്തിയിരുന്നു.
നേരത്തെ, മുൻ പാക് ക്രിക്കറ്റ് താരങ്ങളായ ഷുഐബ് അക്തര്‍, ഷാഹിദ് അഫ്രീദി, ബാസിത് അലി എന്നിവരുടെ യൂട്യൂബ് ചാനലുകള്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പ്രകോപനപരവും വര്‍ഗീയ സ്വഭാവമുള്ളതുമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് 16 പാകിസ്താന്‍ യുട്യൂബ് ചാനലുകളും ഇന്ത്യയില്‍ നിരോധിച്ചിരുന്നു.