വത്തിക്കാൻ സിറ്റി: അടുത്ത മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള നടപടികൾ വത്തിക്കാനിൽ തുടങ്ങി. ബിഷപ്പുമാരുടെ കോൺക്ലേവ് നടക്കുന്ന സിസ്‌റ്റെയ്‌ൻ ചാപ്പലിന് മുകളിൽ വെള്ളിയാഴ്ച ചിമ്മിനി സ്ഥാപിച്ചു. ഏഴിനാണ് കോൺക്ലേവ് ആരംഭിക്കുക.
ലോകമെമ്പാടുംനിന്ന് കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് എത്തുന്ന 133 മെത്രാന്മാർ സിസ്‌റ്റെയ്‌ൻ ചാപ്പലിൽ പുറംലോകവുമായി ബന്ധമില്ലാതെ യോഗം ചേർന്നാണ് മാർപാപ്പയെ തെരഞ്ഞെടുക്കുക. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്ന മെത്രാൻ ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയാകും.
ഭൂരിപക്ഷം ഉറപ്പിക്കുംവരെ വോട്ടെടുപ്പ് എന്നതാണ് രീതി. പരാജയമെങ്കിൽ, ഓരോ രണ്ടുവട്ട വോട്ടെടുപ്പിനുശേഷവും ബാലറ്റുകൾ പൊട്ടാസ്യം പെർക്ലോറേറ്റ്, ആന്ത്രസിൻ, സൾഫർ എന്നിവ ചേർത്ത് കത്തിക്കും. കറുത്ത പുക ചിമ്മിനി വഴി ദൃശ്യമാകും. വോട്ടെടുപ്പ് പരാജയപ്പെട്ടു എന്ന അറിയിപ്പാണിത്. വോട്ടെടുപ്പ് വിജയകരമായാല്‍, ബാലറ്റുകൾ ക്ലോറേറ്റ്, ലാക്ടോസ്, ക്ലോറോഫോം റെസിൻ എന്നിവ ചേർന്ന് കത്തിക്കും. വെളുത്ത പുക ഉയരുകയും 267–-ാം മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടെന്ന് വ്യക്തമാവുകയും ചെയ്യും.
ഏറ്റവുമൊടുവിൽ മാർപാപ്പ തെരഞ്ഞെടുപ്പ് നടന്ന 2005ലും 2013ലും വോട്ടെടുപ്പ് രണ്ടുദിവസം നീണ്ടു.ആദ്യ ദിനം ഉച്ചകഴിഞ്ഞ് ഒരിക്കൽ വോട്ടെടുപ്പ് നടക്കും.പരാജയമെങ്കിൽ, തുടർദിവസങ്ങളിൽ രാവിലെയും വൈകിട്ടും രണ്ടുവട്ടം വീതം വോട്ടെടുപ്പ്. മൂന്നുദിവസത്തിനുശേഷവും ആരും വിജയിക്കുന്നില്ലെങ്കിൽ അടുത്ത ദിവസം ഇടവേള.