ശ്രീനഗര്‍: പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെ പുകഴ്ത്തി പാക് ഉപപ്രധാനമന്ത്രി. സ്വാതന്ത്ര്യ സമര സേനാനികളാണ് ആക്രമണം നടത്തിയതെന്ന് ഇഷാക് ദർ പറഞ്ഞു. അതിർത്തിയിലെ പ്രകോപനങ്ങൾക്കിടെയാണ് വിവാദ പരാമർശം .
“ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാം ജില്ലയിൽ ആക്രമണം നടത്തിയവർ സ്വാതന്ത്ര്യ സമര സേനാനികളായിരിക്കാം” ഇസ്‍ലാമാബാദിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഇഷാക് പറഞ്ഞു.”പാകിസ്താനിലെ 240 ദശലക്ഷം ആളുകൾക്ക് വെള്ളം ആവശ്യമാണ്. നിങ്ങൾക്ക് അത് തടയാൻ കഴിയില്ല. ഇത് ഒരു യുദ്ധത്തിന് തുല്യമാണ്. ഏതെങ്കിലും തരത്തിലുള്ള താൽക്കാലികമായി നിർത്തിവയ്ക്കലോ കൈയേറ്റമോ അംഗീകരിക്കില്ല” സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിനെക്കുറിച്ച് ദര്‍ വ്യക്തമാക്കി. ഇന്ത്യ പാകിസ്താനെ ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്‌താൽ സമാനമായ തിരിച്ചടി നൽകുമെന്നും ദാ മുന്നറിയിപ്പ് നൽകി. “പാകിസ്താനെ നേരിട്ട് ആക്രമിച്ചാൽ തക്കതായ മറുപടി നൽകുമെന്നും” അദ്ദേഹം പറഞ്ഞു.
“സിന്ധു നദീജല ഉടമ്പടി പ്രകാരം പാകിസ്താന് അവകാശപ്പെട്ട ജലപ്രവാഹം തടയാനോ വഴിതിരിച്ചുവിടാനോ ഉള്ള ഏതൊരു ശ്രമവും താഴ്ന്ന നദീതീരങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കലും യുദ്ധനടപടിയായി കണക്കാക്കും,” പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെ അധ്യക്ഷതയിൽ ചേർന്ന ദേശീയ സുരക്ഷാ സമിതി (എൻഎസ്‌സി) യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യ പാകിസ്താനിലുടനീളം ആക്രമണം നടത്താൻ പദ്ധതിയിടുന്നുവെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ആരോപിച്ചു. തങ്ങളുടെ പൗരന്മാരെ ഉപദ്രവിച്ചാൽ ഇന്ത്യൻ പൗരന്മാരും സുരക്ഷിതരായിരിക്കില്ലെന്നും കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം പഞ്ചാബ് അതിർത്തിയിൽവച്ച് പാക് റേഞ്ചേഴ്സ് പിടികൂടിയ ബിഎസ്എഫ് ജവാനെ പാകിസ്താൻ ഇതുവരെ വിട്ടുകൊടുത്തിട്ടില്ല. ഇന്നലെ കാത്തുനിന്നിട്ടും ഫ്ലാഗ് മീറ്റിങ്ങിന് പാകിസ്താൻ തയ്യാറായില്ല. വൈകിട്ടും ബിഎസ്എഫ് കാത്തുനിന്നിട്ടും പാക് ഭാഗത്തുനിന്നും ആരും എത്തിയില്ല എന്നാണ് വിവരം.
അതിനിടെ പാകിസ്താനെതിരെ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ് ഇന്ത്യ. പാകിസ്താനുമായുള്ള വെടിനിർത്തൽ കരാർ ഇന്ത്യ നിർത്തലാക്കിയേക്കും .പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് നീക്കം. ജമ്മു കശ്മീരിൽ എത്തിയ കരസേന മേധാവി ലഫ്റ്റനന്‍റ് ജനറൽ ഉപേന്ദ്ര ദ്വിവേദി സുരക്ഷാ സാഹചര്യ വിലയിരുത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതല യോഗം ചേരും.