ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ പാകിസ്താനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു. പാകിസ്താന്‍ പൗരന്മാര്‍ക്ക് ഇനി SVES വിസ നല്‍കില്ല. ഇന്ത്യയിലെ പാക് ഹൈക്കമ്മിഷനിലെ പാകിസ്താന്റെ ഡിഫന്‍സ് അറ്റാഷമാരെ ഇന്ത്യ പുറത്താക്കി. ഒരാഴ്ചയ്ക്കകം രാജ്യം വിടണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വാഗ-അട്ടാരി അതിര്‍ത്തി അടച്ചുപൂട്ടും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റിയുടെ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. തീരുമാനങ്ങള്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വിശദീകരിച്ചു. വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍, ജോയിന്റ് സെക്രട്ടറി എം. ആനന്ദ് പ്രകാശ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഈ ഭീകരാക്രമണത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞുകൊണ്ടാണ് സുരക്ഷാകാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് കമ്മിറ്റി (സിസിഎസ്) നടപടികള്‍ തീരുമാനിച്ചതെന്ന് മിസ്രി പറഞ്ഞു. നടപടികൾ അതിര്‍ത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുന്നത് പാകിസ്താന്‍ അവസാനിപ്പിക്കുന്നത് വരെ 1960 ലെ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു. വാഗ-അട്ടാരി അതിര്‍ത്തി ഉടനടി അടച്ചിടും. കൃത്യമായ രേഖകളോടെ അതിർത്തി വഴി കടന്നവര്‍ക്ക് മെയ് ഒന്നിന് മുമ്പ് അതുവഴി മടങ്ങാം.സാര്‍ക്ക് വിസ ഇളവ് പദ്ധതി പ്രകാരം പാക് പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ അനുവാദമുണ്ടായിരിക്കില്ല. പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് മുന്‍പ് നല്‍കിയിട്ടുള്ള SVES വിസകള്‍ റദ്ദാക്കിയതായി കണക്കാക്കും. നിലവില്‍ SVES വിസയില്‍ ഇന്ത്യയിലുള്ള പാക് പൗരന്മാര്‍ 48 മണിക്കൂറിനകം ഇന്ത്യ വിടണം.
ന്യൂഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷനിലെ ഡിഫന്‍സ് അറ്റാഷെമാർ ഒരാഴ്ചയ്ക്കകം ഇന്ത്യ വിടണം. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈ.ഇരു രാജ്യങ്ങളുടെയും ഹൈക്കമ്മീഷനുകളിലെ ഡിഫന്‍സ് അറ്റാഷെ തസ്തികകള്‍ റദ്ദാക്കിയതായി കണക്കാക്കും.
പാക് ഹൈക്കമ്മീഷനിലെ അഞ്ച് സപ്പോര്‍ട്ടിങ് സ്റ്റാഫുകളെയും ഇന്ത്യ പുറത്താക്കി ഇന്ത്യയും പാകിസ്താനിലെ സപ്പോര്‍ട്ടിങ് സ്റ്റാഫുകളെ പിന്‍വലിക്കും ഇരുരാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 30 ആയി വെട്ടിക്കുറച്ചു. നിലവിലിത് 55 ആണ്. മെയ് ഒന്നുമുതല്‍ ഇത് പ്രാബല്യത്തിലാകും.