ബാങ്കോക്ക് : മ്യാൻമറിലെ ഭൂചലനത്തിൽ 700 മരണം സ്ഥിരീകരിച്ച് ഭരണകൂടം, 1670 പേർക്ക് പരുക്കേറ്റതായി ഔദ്യോഗിക റിപ്പോർട്ട്. ആറു പ്രവിശ്യകൾ പൂർണമായി തകർന്നുവെന്നാണ് ഭരണകൂടം സ്ഥിരീകരിക്കുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്. തായ്‌ലൻഡിലെ ബാങ്കോക്കിൽ 30 നിലക്കെട്ടിടം തകർന്ന് അഞ്ച് പേർ മരിച്ചു. 117 പേരെ കാണാനില്ല.
സ്ഥിതി അതീവഗുരുതരമാണെന്നും രാജ്യാന്തര സമൂഹത്തിന്റെ അടിയന്തര സഹായം വേണമെന്നും മ്യാൻമർ ഭരണകൂടം ആവശ്യപ്പെട്ടു.മ്യാൻമറിലെ ഭൂചലനത്തെ തുടർന്ന് ഇന്ത്യക്കാരെ സഹായിക്കാനായി തായ്‌ലൻഡിലെ ഇന്ത്യൻ എംബസി നമ്പറുകൾ പ്രസിദ്ധീകരിച്ചു. അത്യാവശ്യഘട്ടങ്ങളിൽ +66618819218 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണെന്ന് ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.
മ്യാൻമറിൽ ഭൂചനമുണ്ടായതിനെ തുടർന്ന് തൊട്ടടുത്ത രാജ്യമായ തായ്‌ലൻഡിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടു.‘‘ബാങ്കോക്കിലും തായ്‌ലൻഡിന്റെ മറ്റ് ഭാഗങ്ങളിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടു. തായ് അധികൃതരുമായി ചേർന്ന് ഇന്ത്യൻ എംബസി സാഹചര്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇതുവരെ ഇന്ത്യൻ പൗരൻമാർക്ക് അനിഷ്ട സംഭവങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല’’ –എംബസി സമൂഹമാധ്യമത്തിൽ വ്യക്തമാക്കി.
മ്യാൻമറിലെ ദുരിതബാധിതർക്ക് എല്ലാവിധ സഹായങ്ങൾ നൽകാനും ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ അറിയിച്ചു.ഭൂചലനത്തിന് പിന്നാലെ മ്യാൻമറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് (12.50) മ്യാൻമറിലുണ്ടായത്. പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ കണക്ക് പ്രകാരം മാന്റ്‍ലെയിൽ നിന്ന് 17.2 കിലോമീറ്റർ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.