ദില്ലി: ദില്ലിയില്‍ കുട്ടിക്കടത്ത് നടത്തിയ യുവതി സ്വന്തം മകനെ വില്‍ക്കാന്‍ ശ്രമിച്ചെന്ന് പൊലീസ്. ദില്ലി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കുട്ടികളെ കടത്തിയ 34 കാരിയെയും സംഘത്തേയും പൊലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ 15 മാസം പ്രയമുള്ള സ്വന്തം മകനെയും ഗര്‍ഭസ്ഥ ശിശുവിനേയും വില്‍ക്കാന്‍ ആവശ്യക്കാരെ അന്വേഷിക്കുകയായിരുന്നു എന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെപിഎസ് മൽഹോത്ര പറഞ്ഞു.
മൂന്ന് സ്ത്രീകളുള്‍പ്പെടെ നാലുപേരാണ് പൊലീസ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ തട്ടിക്കൊണ്ടു പോയ രണ്ട് കുഞ്ഞുങ്ങളെ കണ്ടെടുത്തിട്ടുണ്ട്. ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രണ്ടര വയസ്സുള്ള കുട്ടിയെ തട്ടികൊണ്ടുപോയന്നെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവര്‍ കടത്തിക്കൊണ്ടുപോയ മൂന്ന് കുട്ടികളില്‍ രണ്ട് കുട്ടികളെയാണ് തിരിച്ചു കിട്ടിയത്. മൂന്നാമത്തെ കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
2024 ഒക്ടോബർ 17 നാണ് രണ്ടര വയസുള്ള കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി കുട്ടിയുടെ അമ്മ പൊലീസിനെ സമീപിക്കുന്നത്. ഒക്ടോബര്‍ 16 ന് രാത്രി റെയില്‍വേ സ്റ്റേഷന്‍ മെയിന്‍ ഹാളില്‍ കിടന്നുറങ്ങുമ്പോഴാണ് കുട്ടിയെ ആരോ എടുത്തുകൊണ്ടുപോയത്. പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയതാണെന്ന് മനസ്സിലായി. സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഒരു സ്ത്രീ മെയിന്‍ ഹാളില്‍ അമ്മയോടൊപ്പം കിടന്നിരുന്ന കുഞ്ഞിനെ എടുത്ത് പുറത്തിറങ്ങുന്നതും ഒരു ഓട്ടോയില്‍ കയറി പോകുന്നതും വ്യക്തമാണ്. ദൃശ്യങ്ങളില്‍ നിന്നും ഓട്ടോ ഡ്രൈവറെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ ചോദ്യം ചെയ്തു. സ്ത്രീയെയും കുട്ടിയേയും ബദര്‍പൂര്‍-ഫരീദാബാദ് ബോര്‍ഡറിന് സമീപത്തുള്ള ടോള്‍ ഗേറ്റില്‍ ഇറക്കി എന്നാണ് ഓട്ടോ ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞത്.