ന്യൂഡല്‍ഹി: ഇന്ത്യയിലെ വോട്ടെടുപ്പില്‍ ജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാന്‍ നടത്തുന്ന ബോധവത്കരണ നടപടികള്‍ക്കായി യുഎസ് നല്‍കിവരുന്ന ധനസഹായം നിര്‍ത്തലാക്കി. യുഎസ്സിൽ ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (ഡോജ്), ആണ് ‘ഇന്ത്യയിലെ വോട്ടര്‍മാരുടെ പങ്കാളിത്തത്തെ’ സ്വാധീനിക്കാന്‍ ഉദ്ദേശിച്ചുള്ള 21 മില്യണ്‍ യുഎസ് ഡോളര്‍ ധനസഹായം റദ്ദാക്കിയത്.
നികുതിദായകര്‍ ധനസഹായം നല്‍കുന്ന മറ്റ് പദ്ധതികളും ‘കടുംവെട്ട്’ നേരിട്ടതായി മസ്‌കിന്റെ നേതൃത്വത്തിലുള്ള വകുപ്പ് വെളിപ്പെടുത്തി. ഇന്ത്യ, ബംഗ്ലദേശ്, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ പദ്ധതികള്‍ക്കായി യുഎസ് നല്‍കുന്ന രാജ്യാന്തര സഹായത്തില്‍ വ്യാപകമായ വെട്ടിക്കുറയ്ക്കലുകള്‍ നടക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
തിരഞ്ഞെടുപ്പ് പ്രക്രിയ ശക്തമാക്കുന്നതിനടക്കം കൺസോർഷ്യത്തിൽനിന്ന് വകയിരുത്തിയ 486 മില്യൺ ഡോളറിന്റെ ഭാഗമായി ഇന്ത്യക്കു നൽകിയിരുന്ന 21 മില്യന്റെ സഹായം റദ്ദാക്കുന്നുവെന്നാണ് ഡോജ് പറയുന്നത്. സർക്കാരിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും അമേരിക്കക്കാരുടെ നികുതി പണം വിദേശ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന്റെയും ഭാഗമാണ് നടപടിയെന്നും പോസ്റ്റിലുണ്ട്.
യു.എസ്. സന്ദർശനത്തിനിടെ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി ദിവസങ്ങൾക്കു ശേഷമാണ് ഈ നടപടിയെന്നതും ശ്രദ്ധേയമാണ്. ഇലോൺ മസ്കുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം, റദ്ദാക്കിയ ഫണ്ടിനെ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ബാഹ്യ ഇടപെടൽ എന്നാണ് ബി.ജെ.പിയുടെ സാമൂഹിക മാധ്യമവിഭാഗം ചുമതലയുള്ള അമിത് മാളവ്യ വിമർശിച്ചത്. വോട്ടുചെയ്യാൻ ഇന്ത്യയിലെ ജനങ്ങളെ പ്രോത്സാഹിപ്പിക്കാൻ 21 മില്യൺ ഡോളറോ, ഇത് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ബാഹ്യ ഇടപെടലാണ്. ആരാണ് ഇതിൽനിന്ന് നേട്ടം കൊയ്യുന്നത്. അത് ഭരിക്കുന്ന പാർട്ടിയല്ലാ എന്ന് ഉറപ്പാണ്, അദ്ദേഹം എക്സിൽ കുറിച്ചു.