പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശനത്തിനായി എത്തിയതോടെ രാജ്യത്തിനുള്ളത് വലിയ പ്രതീക്ഷകൾ. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാണ് മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച. രണ്ടാം വട്ടം അധികാരത്തിലേക്ക് വന്ന ട്രംപിന്റെ നീക്കങ്ങൾ ലോക വിപണിയെ തന്നെ പിടിച്ച് കുലുക്കുന്നതായിരുന്നു. ട്രംപ് തുടങ്ങിവെച്ച താരിഫ് യുദ്ധത്തിന് അൽപ്പം ശമനം ഉണ്ടായെങ്കിലും വരും ദിവസങ്ങളിൽ എന്തു സംഭവിക്കുമെന്ന ആശങ്ക ലോകത്തിനാകെയുണ്ട്. ഈ സാഹചര്യത്തിലാണ് മോദി – ട്രംപ് കൂടിക്കാഴ്ച നടക്കുന്നത്.
ഓഹരി വിപണികളും അമേരിക്കയിലേക്കുള്ള മോദിയുടെ യാത്രയെ വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. ട്രംപ് അധികാരമേറ്റശേഷം കനത്ത തകർച്ചയാണ് ഇന്ത്യൻ ഓഹരി വിപണികൾ നേരിട്ട് കൊണ്ടിരിക്കുന്നത് 21 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യൻ ഓഹരികളാണ് കഴിഞ്ഞ സെപ്റ്റംബർ മുതൽ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ വിറ്റഴിച്ചത്. രൂപയാകട്ടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയ അവസ്ഥയിലുമാണ്.
ഇന്ത്യൻ ഓഹരി വിപണി ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതൽ ഇടിവ് നേരിടുന്ന ഓഹരി വിപണികളിലൊന്നായി മാറി. ഇതിന് പുറമെയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉയർത്തുന്ന താരിഫ് ഭീഷണിയും. ട്രംപുമായി മോദി നടത്തുന്ന ചർച്ചയിൽ തീരുവ വിഷയത്തിൽ അനുകൂല നിലപാട് ഉണ്ടായാൽ നിക്ഷേപകർക്ക് അത് പുത്തൻ പ്രതീക്ഷയായി മാറും. വൻ തകർച്ച നേരിടുന്ന ഓഹരി വിപണികൾക്ക് ഊർജമാകാൻ മറ്റൊന്നും ആവശ്യമില്ല.
താരിഫുകളിൽ ഇളവുകൾ ഉറപ്പാക്കുക എന്നുള്ള വെല്ലുവിളിയാണ് മോദിക്ക് മുന്നിൽ ഉള്ളത്. അമേരിക്കൻ ഭരണകൂടം ഏകപക്ഷീയമായി ഇന്ത്യക്കെതിരെ ഇറക്കുമതി തിരുവകൾ ചുമത്തില്ലെന്ന് ഉറപ്പു നൽകുന്നില്ലെങ്കിൽ മോദിയുടെ യുഎസ് യാത്രയ്ക്ക് കൊണ്ട് കാര്യമായ മാറ്റം ഉണ്ടാകില്ലെന്നാണ് വിപണികളുടെ ആശങ്ക.