ചെന്നൈ: തമിഴ്നാട്ടിലെ കരൂരിലുണ്ടയാ ആള്‍ക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് ടി.വി.കെ അധ്യക്ഷനും നടനുമായ വിജയിയെ സി.ബി.ഐ വീണ്ടും ചോദ്യംചെയ്യും. മാർച്ച് 10ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിജയിക്ക് സമൻസ് അയച്ചതായി സി.ബി.ഐ നോട്ടീസ് നല്‍കി. നാളെ രാവിലെ11 മണിക്ക് ഡല്‍ഹിയിലെ സി.ബിഐ ആസ്ഥാനത്ത് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്. കേസില്‍ വിജയിയെ നേരത്തെ രണ്ടുതവണ ചോദ്യംചെയ്തിരുന്നു. കഴിഞ്ഞ തവണത്തെ ചോദ്യംചെയ്യലിൽ വിജയിൽ നിന്ന് ശേഖരിച്ച ചില വിവരങ്ങളില്‍ വ്യക്തത വരുത്താനാണ് വീണ്ടും വിളിച്ചുവരുത്തുന്നതെന്നാണ് വിവരം.
സെപ്റ്റംബര്‍ 27ന് കരൂരില്‍ നടന്ന ടി.വി.കെ റാലിയിലുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിക്കുകയും 60ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസ് അന്വേഷണം മുതിർന്ന ഉദ്യോഗസ്ഥനെ ഏൽപ്പിക്കാനും നേരത്തെ സുപ്രീം കോടതി സിബിഐ ഡയറക്ടറോട് നിർദേശിക്കുകയും അന്വേഷണം നിരീക്ഷിക്കാൻ മുൻ സുപ്രീം കോടതി ജഡ്ജി അജയ് റസ്തോഗിയുടെ നേതൃത്വത്തിൽ മേൽനോട്ട സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു.

