തിരുവനന്തപുരം: പ്രതീക്ഷിച്ച പ്രഖ്യാപനങ്ങള്‍ ഒന്നും ഇല്ലാതെ ഭൂനികുതിയും കോടതി ഫീസും വര്‍ധിപ്പിച്ച് രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണം അവസാനിച്ചു. ക്ഷേമ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചാണ് ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ ബജറ്റ് അവതരണം.
150 രൂപ വര്‍ധിപ്പിച്ച് പെന്‍ഷന്‍ തുക 1750 രൂപയാക്കണമെന്ന ശുപാര്‍ശയാണ് മന്ത്രിക്കു മുന്നിലുണ്ടായിരുന്നത്. എന്നാല്‍ ക്ഷേമ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കില്ലാണ് ബജറ്റ് വ്യക്തമാക്കുന്നത്. എങ്കിലും മൂന്നു മാസമായി ഉള്ള കുടിശ്ശിക കൊടുത്തു തീര്‍ക്കും എന്ന പ്രഖ്യാപനമുണ്ട്.
ബജറ്റവതരണത്തില്‍ ജനങ്ങള്‍ കാര്യമായി ഉറ്റു നോക്കിയിരുന്ന ഒന്നായിരുന്നു ക്ഷേമ പെന്‍ഷന്‍ വര്‍ധന. ഈ വര്‍ഷം തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കെ ക്ഷേമ പെന്‍ഷനില്‍ 100 രൂപ മുതല്‍ 200 രൂപയുടെ വരെ വര്‍ധനയാണ് പ്രതീക്ഷിച്ചിരുന്നത്.
രാജ്യത്തെ ഏറ്റവും ബൃഹത്തായ സാമൂഹിക സുരക്ഷ പെൻഷൻ പദ്ധതി കേരളത്തിലാണ്. 60 ലക്ഷത്തോളം പേർക്ക് പ്രതിമാസം 1600 രൂപ പെൻഷനായി നൽകുന്നതിന് 11000 കോടി രൂപയിലധികമാണ് സർക്കാർ ചിലവാക്കുന്നത്. 33110 കോടി രൂപയാണ് ഈ സർക്കാർ ഇതുവരെ പെൻഷൻ നൽകുന്നതിനായി ചെലവാക്കിയത്. കേന്ദ്ര വകയായി രണ്ടുശതമാനം തുക മാത്രമാണ് ലഭിക്കുന്നത്. ഇനി മൂന്ന് കുടിശ്ശികകളാണ് കൊടുത്തുതീർക്കാനുള്ളത്. അത് സമയബന്ധിതമായി കൊടുത്തുതീർക്കും- മന്ത്രി വ്യക്തമാക്കി.
വിവിധ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾക്കായി 105.63 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മുൻ വർഷത്തേക്കാൾ എട്ടുകോടി രൂപയധികമാണിത്. മുന്നോക്ക വിഭാഗക്കാരുടെ ക്ഷേമത്തിനായി മുൻവർഷത്തേക്കാൾ മൂന്നുകോടി രൂപ കൂടി ഉയർത്തി 38 കോടി രൂപ വകയിരുത്തി. സാമൂഹിക സുരക്ഷിതത്വവും ക്ഷേമത്തിനുമായി 706.71 കോടി രൂപയും വകയിരുത്തി. മുൻ വർഷത്തേക്കാൾ 80.98 കോടി രൂപ അധികമാണിത്. മന്ത്രി പറഞ്ഞു.