ബെയ്ജിങ്: കളിക്കിടെ അഞ്ചുവയസ്സുകാരി അബദ്ധത്തിൽ വിഴുങ്ങിയത് 50 ഗ്രാം വരുന്ന സ്വർണ്ണക്കട്ട. ചൈനയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. കുട്ടിയുടെ വയറ്റിൽ കുടുങ്ങിയ സ്വർണ്ണക്കട്ട പിന്നീട് ഡോക്ടർമാർ എൻഡോസ്കോപ്പിയിലൂടെ വിജയകരമായി പുറത്തെടുത്തു.
കുട്ടി വീട്ടിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. സ്വർണ്ണക്കട്ട വിഴുങ്ങി ഏകദേശം ആറു മണിക്കൂറുകൾക്ക് ശേഷമാണ് കുടുംബം കുട്ടിയെ ബെയ്ജിങ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് ചില പ്രാദേശിക ക്ലിനിക്കുകളെ സമീപിച്ചെങ്കിലും, അവിടെ അടിയന്തര എൻഡോസ്കോപ്പി സൗകര്യങ്ങൾ ലഭ്യമായിരുന്നില്ല.
തുടർന്ന് നടത്തിയ എക്സ്-റേ പരിശോധനയിലാണ് നാല് സെന്റീമീറ്റർ നീളമുള്ള സ്വർണ്ണക്കട്ട കുട്ടിയുടെ വയറിനുള്ളിൽ ഇരിക്കുന്നതായി വ്യക്തമായത്. ആമാശയത്തിന്റെ ആന്തരിക ഭിത്തികളിൽ പോറലേൽപ്പിക്കാനും കടുത്ത രക്തസ്രാവത്തിനും ഇത് കാരണമാകാമെന്നതിനാൽ ഡോക്ടർമാർ അതീവ ജാഗ്രതയോടെയാണ് ഇടപെട്ടത്. ഉടൻ തന്നെ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ എൻഡോസ്കോപ്പി ചെയ്ത് സ്വർണ്ണക്കട്ട പുറത്തെടുക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില പൂർണ്ണ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഈ വ്യത്യസ്തമായ സംഭവം ചൈനീസ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. കുട്ടികൾ എന്തെങ്കിലും വസ്തുക്കൾ അബദ്ധത്തിൽ വിഴുങ്ങുമ്പോൾ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാതെ എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ഡോക്ടർമാർ ശക്തമായ മുന്നറിയിപ്പ് നൽകുന്നുണ്ട്.

