തിരുവനന്തപുരം : അർജന്റീന ഫുട്ബോൾ ടീമിന്റെയും ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസ്സിയുടെയും കേരള സന്ദർശനവുമായി മുഴുവൻ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം. കായികവകുപ്പ് സെക്രട്ടറി എൻ. പ്രശാന്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. ജി.എസ്.ടി. അടച്ചില്ലെന്ന ആരോപണം അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) രൂപവത്കരിച്ചിരിക്കുന്നത്. ജി.എസ്.ടി. ഡെപ്യൂട്ടി കമ്മിഷണർ സി. ബ്രിജേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘമാകും കേസ് അന്വേഷിക്കുക.
സർക്കാരിന് ജി.എസ്.ടി. നഷ്ടമുണ്ടാക്കിയെന്നും പൊതുമുതൽ സ്വകാര്യകമ്പനിയുടെ ലാഭത്തിനായി വിനിയോഗിച്ചെന്നുമുള്ള റിപ്പോർട്ട് പരിശോധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സന്ദർശനവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കുനേരേയാണ് ആരോപണം. ബന്ധപ്പെട്ട മുഴുവൻ സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും. മറ്റു വകുപ്പുകളുടെ കൈവശമുള്ള രേഖകൾ വിളിച്ചുവരുത്തി പരിശോധിക്കാൻ സംഘത്തിന് അനുമതിനൽകി.
വിഷയത്തിൽ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ മൂലധന ഉറവിടം, രജിസ്ട്രേഷൻ എന്നിവയെക്കുറിച്ചും അന്വേഷണമുണ്ടാകും. 216 കോടി വിദേശത്തേക്ക് കൈമാറിയതിൽ 22.68 കോടി രൂപ ജി.എസ്.ടി. അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ കാഞ്ഞങ്ങാട് ജി.എസ്.ടി. ഇന്റലിജൻസ് ഓഫീസ് കേസെടുത്തിരുന്നു. എന്നാൽ, മുൻസർക്കാർ, കേസെടുത്ത ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുകയും കേസിലെ തുടർനടപടി നിർത്തുകയും ചെയ്‌തു. യു.ഡി.എഫ്. സർക്കാർ ഈ കേസ് വീണ്ടും പരിശോധിക്കാൻ തീരുമാനിക്കുകയും കമ്പനി ചെയർമാൻ ആൻ്റോ അഗസ്റ്റിൻ കാഞ്ഞങ്ങാട് ജി.എസ്.ടി. ഓഫീസിൽ മൊഴിനൽകുകയും ചെയ്തിരുന്നു.

